കണ്ണൂർ: വെള്ളപ്പൊക്കം മൂലം ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി. തലശേരി അതിരൂപതയിലെ മലയോര ജനത ഒരുമിച്ചപ്പോൾ 10 ടണ് അരിയും പയറും ശേഖരിക്കാനായി. സംരംഭത്തിൽ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ എല്ലാ ഇടവക യൂണിറ്റുകളും ആലക്കോട്, ചെമ്പേരി, ചെറുപുഴ, കുന്നോത്ത്, എടൂർ, മേരിഗിരി, നെല്ലിക്കാംപൊയിൽ, പൈസക്കരി, പനത്തടി, പേരാവൂർ, തോമാപുരം, വെള്ളരിക്കുണ്ട് തുടങ്ങിയ മേഖലകളും സഹകരിച്ചു. അതിരൂപതയിലെ മറ്റു സംഘടനകളായ മിഷൻലീഗ്, ബൈബിൾ അപ്പോസ്തലേറ്റ്, കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി, കുടുംബക്കൂട്ടായ്മ എന്നീ സംഘടനകളും ഈ സംരംഭത്തിൽ പങ്കുചേർന്നു.
സ്നേഹ വണ്ടിയുടെ ഫ് ളാഗ് ഓഫ് ജർമനിയിലെ കൊളോൺ ആർച്ച്ബിഷപ് കർദിനാൾ റെയ്നർ മരിയ വോൾക്കി നിർവഹിച്ചു. വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനതയ്ക്ക് കൈത്താങ്ങായി തലശേരി അതിരൂപത ഒപ്പമുണ്ടാകുമെന്ന് ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് പറഞ്ഞു. സ്നേഹവും പങ്കുവയ്ക്കലും ദുരന്തങ്ങളെക്കാൾ ശക്തമാണെന്നും എല്ലാ വേദനകളെയും അഭിമുഖീകരിക്കാൻ അത് ശക്തിനൽകുമെന്നും അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ഉദ്ബോധിപ്പിച്ചു.
ടിഎസ്എസ്എസ് ഡയറക്ടർ ഫാ. തോമസ് തയ്യിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ, ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ റവ.ഡോ. ജോസഫ് കാക്കരമറ്റം, കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി ഡയറക്ടർ ഫാ. ജയിംസ് ചെല്ലങ്കോട്ട്, മിഷൻലീഗ് ഡയറക്ടർ ഫാ. ബിനീഷ് വേങ്ങക്കുന്നേൽ, ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ സന്നിഹിതരായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഭക്ഷ്യവസ്തു വിതരണത്തിനുമായി കുട്ടനാട്ടിൽ ടിഎസ്എസ്എസിന്റെ 20 ജനകീയസംഘം നേതാക്കളും ജീവനക്കാരും പങ്കുചേരുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.