കോഴിക്കോട്: കാലിക്കട്ട് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മുഖേന ബിരുദ ബിരുദാനന്തര മേഖലയിൽ 19 കോഴ്സുകളിൽ വിദ്യാർഥി പ്രവേശനം നൽകാൻ യുജിസി അനുമതി. ബിഎ അഫ്സൽ-ഉൽ-ഉലമ, ബിഎ അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, സോഷ്യോളജി, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ബികോം, എംഎ അറബിക്, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി, സോഷ്യോളജി എന്നീ ബിരുദ -ബിരുദാനന്തര കോഴ്സ് നടത്തിപ്പിനാണ് അനുമതിയായത്.
അതേസമയം കാലിക്കട്ട് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മുഖേന നേരത്തെ നടത്തിയിരുന്ന ബിഎസ്സി മാത്തമാറ്റിക്സ്, എംഎസ്സി മാത്തമാറ്റിക്സ്, എംകോം, എംഎ പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, സംസ്കൃതം കോഴ്സുകൾക്ക് അനുമതി ലഭിച്ചില്ല. മാസങ്ങളോളം നീണ്ടുനിന്ന പ്രതിസന്ധിക്കൊടുവിൽ 19 കോഴ്സുകൾക്കു അനുമതി ലഭിച്ചതോടെ വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥി പ്രവേശന നടപടികൾ തുടങ്ങി.
13നു തന്നെ പ്രവേശന ലിങ്ക് വെബ്സൈറ്റിൽ ലഭ്യമാക്കാനാണ് ശ്രമം. കാലിക്കട്ട് വിദൂര വിദ്യാഭ്യാസ വിഭാഗം ഡിഗ്രി, പിജി കോഴ്സുകൾക്ക് ഒരുമിച്ച് അപേക്ഷ ക്ഷണിക്കാനുള്ള സാഹചര്യമൊരുങ്ങിയതും ഇതാദ്യമാണ്. കണ്ണൂർ, കേരള സർവകലാശാലകൾ നേരിട്ട് അപേക്ഷ സ്വീകരിച്ച് പ്രവേശന നടപടികൾ സാധാരണ നിലയിൽ സ്വീകരിക്കുമ്പോൾ കാലിക്കട്ടിലെ വിദൂര വിദ്യാഭ്യാസ വിഭാഗം ഓണ്ലൈനായി അപേക്ഷ സ്വീകരിച്ച് മറ്റു സർവകലാശാലകളേക്കാൾ വേഗത്തിൽ വിദ്യാർഥി പ്രവേശനം നടത്തുന്നതും സവിശേഷതയാണ്. പ്രവേശന നടപടികൾ ഒക്ടോബർ ആദ്യം പൂർത്തിയാക്കുമെന്നും അനുമതി ലഭിച്ച കോഴ്സുകൾ മെച്ചപ്പെട്ട നിലയിൽ നടത്തി മറ്റു കോഴ്സുകൾക്കുകൂടി അനുമതി നേടിയെടുക്കാൻ ശ്രമിക്കുമെന്നും വിദൂര വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി. ശിവദാസൻ പറഞ്ഞു. അർഹരായ അപേക്ഷകർക്കെല്ലാം പ്രവേശനം നൽകാനുള്ള സൗകര്യം സർവകലാശാല ഇതിനകം ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്കാവശ്യമായ പഠനനോട്ടുകൾ സർവകലാശാല വെബ്സൈറ്റിൽ നേരത്തെതന്നെ ലഭ്യമാക്കിയിട്ടുണ്ട്.
അംഗീകാരം ലഭിക്കാത്ത കോഴ്സുകളുടെ പഠനനോട്ടുകൾ തൽക്കാലം വെബ്സൈറ്റിൽനിന്ന് പിൻവലിക്കും. അംഗീകാരം ലഭിക്കുന്നതോടെ ഇവ വീണ്ടും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാനാണ് തീരുമാനം. കാലിക്കട്ടിന് പുറമെ, കേരളത്തിൽ കേരള, കണ്ണൂർ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗങ്ങൾക്കും കോഴ്സ് നടത്തിപ്പിന് യുജിസി അനുമതി നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.