തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി, തുള്ളൽ, നാടാടി നൃത്തം, മിമിക്രി എന്നീ ഇനങ്ങളിൽ ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേക മത്സരം നടത്തും. കലോത്സവ മാന്വൽ പരിഷ്കരണ കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. ഇത് ഉൾപ്പെടെ മാന്വലിൽ ഏതാനും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
കഥകളി സംഗീതത്തിൽ ചേങ്ങലയും ശ്രുതിപ്പെട്ടിയും ഉപയോഗിക്കാം. ഭരതനാട്യത്തിന് വയലിൻ/ വീണ, മൃദംഗം, നട്വാങ്കം, ഓടക്കുഴൽ എന്നീ വാദ്യോപകരണങ്ങളാണ് ഉപയോഗിക്കേണ്ടത്. സ്പെഷൻ ഇഫക്ട്സ് പാടില്ല. മോഹിനിയാട്ടത്തിന് വയലിൻ/ വീണ, മൃദംഗം, ഓടക്കുഴൽ, ഇടയ്ക്ക എന്നീ ഉപകരണങ്ങൾ ഉപയോഗിക്കാം. സ്പെഷൽ ഇഫക്ട്സ് പാടില്ല.
കുച്ചിപ്പുടിയിൽ വാചാഭിനയത്തോടൊപ്പം നർത്തകി ഡയലോഗ് പറയാൻ പാടില്ല. ചുണ്ടനക്കുന്നതായി ഭാവിച്ച് അഭിനയിക്കുകയേ ആകാവൂ. കേരള നടനത്തിൽ ഇലത്താളം, കുഴിത്താളം, ഇടയ്ക്ക, മദ്ദളം, മൃദംഗം, ഓടക്കുഴൽ, വയലിൻ/ വീണ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കാം. കഥാസന്ദർഭത്തിന് അനുസരിച്ചു മാത്രമേ ചെണ്ട ഉപയോഗിക്കാവൂ.
പരിചമുട്ടിൽ സ്റ്റീലിൽ നിർമിച്ച വാൾ ഉപയോഗിക്കുന്നത് കുട്ടികൾക്ക് അപകടം ഉണ്ടാക്കുവാൻ സാധ്യത കൂടുന്നതിനാൽ പരിചമുട്ട് കളിക്കുന്നതിന് തകിടിന്റെയോ ഇരുമ്പിന്റെയോ വാൾ ഉപയോഗിക്കാവുന്നതാണ്. സംഘനൃത്തത്തിൽ പങ്കെടുക്കുന്ന ടീം അംഗങ്ങൾ ആദ്യവസാനം നൃത്തത്തിൽ പങ്കാളികളായിരിക്കണം. സംഘനൃത്തത്തിന് ആഡംബരം ഒഴിവാക്കണം.
അപ്പീൽ വഴി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർഥികൾ അതേ ജില്ലയിൽ അതേ ഇനത്തിൽ പങ്കെടുത്ത ജില്ലയിൽ നിന്ന് ഒൗദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട മത്സരാർഥിയേക്കാൾ സ്കോർ മെച്ചപ്പെടുത്തുകയാണെങ്കിൽ ഗ്രേഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും. എന്നാൽ, ജില്ലയിൽ നിന്ന് ഒൗദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിയുടെ സ്കോർ ആയിരിക്കും വിദ്യാലത്തിന്റെയും ജില്ലയുടെയും പോയിന്റിൽ കണക്കാക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.