തിരുവനന്തപുരം: സംസ്ഥാനത്തെ 444 വില്ലേജുകൾ പ്രളയ ബാധിതബാധിതമായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ തീരുമാനം. ഇടുക്കി, വയനാട്, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ അടക്കമുള്ള ജില്ലകളിൽ ഇപ്പോഴത്തെ മഴയിൽ കൂടുതൽ നാശനഷ്ടമുണ്ടായ സാഹചര്യത്തിലാണ് നടപടി.
നേരത്തെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 193 വില്ലേജുകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചിരുന്നു. ഇതു കൂടാതെ 251 വില്ലേജുകളെക്കൂടി പ്രളയബാധിതമായി പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്തെ 444 വില്ലേജുകളിൽ കാർഷിക കടങ്ങൾക്ക് ഒരുവർഷം മോറട്ടോറിയം അടക്കമുള്ള സഹായങ്ങൾ ലഭിക്കും.
രണ്ടു ദിവസത്തിലധികം വെള്ളം കെട്ടിനിൽക്കുകയോ മണ്ണിടിച്ചിലിൽ വീട് വാസയോഗ്യമല്ലാതാവുകയോ ചെയ്ത കുടുംബത്തിന് ആശ്വാസ ധനമായി 10,000 രൂപ വീതം അനുവദിക്കും. ഉരുൾപൊട്ടലിലും മറ്റും വീടും സ്ഥലവും നഷ്ടമായവർക്ക് മൂന്നു മുതൽ അഞ്ചുസെന്റ് ഭൂമിവരെ വാങ്ങാൻ പരമാവധി ആറുലക്ഷം രൂപ അനുവദിക്കും. കൂടാതെ വീട് പൂർണമായും തകരുകയോ വാസയോഗ്യമല്ലാതാവുകയോ ചെയ്തവർക്ക് പ്രഖ്യാപിച്ച നാലുലക്ഷം രൂപ ഇവർക്കും നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ദുരിതാശ്വാസ നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കാൻ ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ, മാത്യു.ടി. തോമസ്, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മഴയത്തു രേഖകളും മറ്റും നഷ്ടമായവർക്ക് മറ്റു ഫീസുകളൊന്നും ഈടാക്കാതെ പുതിയവ നല്കും. ഇതിനായി തദ്ദേശ സ്ഥാപന തലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കും. പുതിയ രേഖകൾ അനുവദിക്കുന്നതിന് സെപ്റ്റംബർ 30 വരെ സമയം അനുവദിക്കും. സെപ്റ്റംബർ മൂന്നു മുതൽ 15 വരെ പ്രത്യേക അദാലത്തുകൾ നടത്തും. അദാലത്തുകൾ സംഘടിപ്പിക്കുന്നതിന് ജില്ലയിൽ ചുമതലയുള്ള മന്ത്രിമാരെയും ഒരു സെക്രട്ടറിതല ഉദ്യോഗസ്ഥനെയും പ്രത്യേകം ചുമതലപ്പെടുത്തി. രേഖകൾക്കുള്ള അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ സൗജന്യമായി സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങൾക്കുള്ള ഫീസ് സർക്കാർ നൽകും. മത്സ്യബന്ധനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരവും കൃഷിനാശം സംഭവിച്ചവർക്ക് മറ്റ് അർഹതപ്പെട്ട ആനുകൂല്യങ്ങൾക്കു പുറമെ വിത്തും നൽകും.
പ്രാഥമിക വിലയിരുത്തലനുസരിച്ച് 8,316 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തുണ്ടായതായാണു കണക്കാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയക്കെടുതിയും ദുരിതാശ്വാസ പ്രവർത്തനങ്ങളും മന്ത്രിസഭ പ്രത്യേകം അവലോകനം ചെയ്തു. 1924 നുശേഷം ഏറ്റവും വലിയ കാലവർഷക്കെടുതിയാണ് ഇത്തവണ അഭിമുഖീകരിക്കുന്നത്.
ഇതുവരെ 38 പേർ മരിക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.