തിരുവനന്തപുരം: സിപിഎം നേതാവ് ഇ.പി. ജയരാജൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാവിലെ 10 ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവത്തിലാണ് ജയരാജൻ സത്യപ്രതിജ്ഞ ചെയ്തത്.
ബന്ധുനിയമന വിവാദത്തെ തുടർന്നു മന്ത്രിസഭയിൽനിന്നു രാജിവച്ച 22 മാസത്തിനു ശേഷമാണു ജയരാജൻ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത്. വ്യവസായം, കായികം വകുപ്പുകളുടെ ചുമതലയാണ് ജയരാജന്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പേരിൽ രാജിവച്ച ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതു ധാർമികതയ്ക്കു നിരക്കുന്നതല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു.
രാജ്ഭവൻ ഹാളിൽ തയാറാക്കിയ വേദിയിലേക്ക് രാവിലെ പത്തിന് ചീഫ് സെക്രട്ടറി ടോംജോസ് സത്യപ്രതിജ്ഞ ചെയ്യാൻ ജയരാജനെ ക്ഷണിച്ചു. സത്യപ്രതിജ്ഞയ്ക്കുശേഷം ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മറ്റു പ്രമുഖ വ്യക്തികളും അനുമോദിച്ചു.
മന്ത്രിമാരായ എ. കെ. ബാലൻ, ഇ. ചന്ദ്രശേഖരൻ, ഡോ. ടി. എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, എ. കെ. ശശീന്ദ്രൻ, എ. സി. മൊയ്തീൻ, ജി. സുധാകരൻ, എം. എം. മണി, ഡോ. കെ. ടി. ജലീൽ, വി. എസ്. സുനിൽകുമാർ, മാത്യു ടി. തോമസ്, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രഫ. സി. രവീന്ദ്രനാഥ്, കെ. കെ. ശൈലജ , ജെ. മേഴ്സിക്കുട്ടിയമ്മ, ടി. പി. രാമകൃഷ്ണൻ, പി. തിലോത്തമൻ, കെ. രാജു, ഡപ്യൂട്ടി സ്പീക്കർ വി. ശശി, ഗവർണറുടെ ഭാര്യ സരസ്വതി, മുഖ്യമന്ത്രിയുടെ ഭാര്യ കമല, ഇ. പി. ജയരാജന്റെ കുടുംബാംഗങ്ങൾ, എംഎൽഎമാർ, ജനപ്രതിനിധികൾ, വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ, ജിഎഡി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സത്യപ്രതിജ്ഞയ്ക്കുശേഷം സെക്രട്ടേറിയറ്റിലെത്തിയ മന്ത്രി ജയരാജൻ രാവിലെ 10.45ന് ഓഫീസിലെത്തി ചുമലതയേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.