ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തിപ്രാപിച്ചതോടെ കേരളം വീണ്ടും പ്രളയ ഭീതിയിലായി. കിഴക്കൻ മലനിലകളിൽ തിമിർത്തു പെയ്യുന്ന മഴയും മലയോര ജില്ലകളിൽ വ്യാപകമായി ഉണ്ടായ ഉരുൾപൊട്ടലും വലിയ നാശനഷ്ടങ്ങളുണ്ടാക്കി.
സംസ്ഥാനത്തെ 27 മേജർ ഡാമുകൾ തുറന്നു വിടേണ്ടിവന്നു. മുല്ലപ്പെരിയാർ ഡാം എപ്പോൾ വേണമെങ്കിലും തുറന്നേക്കാമെന്ന സാഹചര്യം വന്നതോടെ ഇടുക്കി പദ്ധതിയുടെ ചെറുതോണി ഡാമിന്റെ അഞ്ചു ഷട്ടറും വീണ്ടും തുറന്നു. ഇടമലയാർ ഡാം നിറഞ്ഞതോടെ അവിടെനിന്നുള്ള വെള്ളമൊഴുക്കും വർധിച്ചു. ഇതു പെരിയാറിലെ ജലനിരപ്പ് കഴിഞ്ഞ ദിവസത്തേതുപോലെ ഉയർത്തുമെന്ന ആശങ്കയുണ്ട്. ശബരിഗിരി പദ്ധതിയുടെ ഷട്ടറുകൾ തുറന്നതിനാൽ പന്പാനദിയിൽ വെള്ളം അനുനിമിഷം ഉയരുന്നതു കുട്ടനാടിനും ഭീഷണിയായി.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും മഴ കനത്തു. നെയ്യാർ ഡാം മുതൽ വയനാട്ടിലെ ബാണാസുര സാഗർ വരെ തുറന്നു വിട്ടു. വയനാടും മൂന്നാറും ഒറ്റപ്പെട്ട നിലയിലായി.
ഇടമലയാർ ഡാമിന്റെ നാലു ഷട്ടറുകളിൽ ഒരെണ്ണം രണ്ടു മീറ്ററോളം ഉയർത്തി. മൂന്നു ഷട്ടറുകൾ ഓരോ മീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. ഇന്നലെ രാത്രിയോടെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 169 മീറ്ററിൽ എത്തിയപ്പോഴാണ് ഷട്ടർ ഉയർത്താൻ തീരുമാനിച്ചത്. ദുരിതാശ്വാസ ക്യാന്പുകളിൽനിന്നു വീടുകളിലേക്കു മടങ്ങിയവരോട് പെരിയാറിൽ വെള്ളം ഉയർന്ന അടിയന്തര സാഹചര്യം കണക്കിലെടുത്തു തിരികെയെത്താൻ എറണാ കുളം ജില്ലാ കളക്ടർ നിർദേശിച്ചു.
മൂന്നാർ ഒറ്റപ്പെട്ടു
മാട്ടുപ്പെട്ടി ഡാമിലെ രണ്ടു ഷട്ടറുകൾ തുറന്നതോടെ മൂന്നാറിൽ ദേശീയപാതയിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു. പഴയ മൂന്നാർ, മൂലക്കട എന്നിവിടങ്ങളിൽ ഇരുപതോളം വീടുകൾ മുങ്ങി. ചൊവ്വാഴ്ച ഉച്ചയോടെ മൂന്നാർ ടൗണിൽ വെള്ളം കയറിയിത്തുടങ്ങിയിരുന്നു.മൂന്നാർ ടൗണിലെ ഇരു കരകളിലുമുള്ള മുപ്പതോളം വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിലായി. അന്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പഴയ മൂന്നാറിലെ സർക്കാർ സ്കൂളിനു സമീപമുള്ള തൂക്കുപാലം ഒലിച്ചു പോയി.
പാലക്കാട് മുങ്ങി
പാലക്കാട് ജില്ലയിൽ മഴ ശക്തമായതോടെ മലമ്പുഴ, പോത്തുണ്ടി, മംഗലം ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ തുറന്നു. വാളയാർ ഡാമിന്റെ ഷട്ടർ തുറന്നു. ചുള്ളിയാർ ഡാം ഏതു നിമിഷവും തുറക്കും. കല്പാത്തി പുഴയോരത്തെ വീടുകളും പാലക്കാട് നഗരത്തിലെ ചില പ്രദേശങ്ങളും വീണ്ടും വെള്ളത്തിലായി. വീടുകളുടെ ഒരു നില വെള്ളത്തിനടിയിലാണ്.
കുഞ്ചിത്തണ്ണിയിൽ ഉരുൾപൊട്ടൽ: വീട്ടമ്മയെ കാണാതായി
ഇടുക്കി കുഞ്ചിത്തണ്ണി എല്ലക്കൽ പള്ളിക്കു സമീപം ഉരുൾപൊട്ടി ആര്യനാക്കൽ ത്രേസ്യാമ്മ (70) യെ കാണാതായി. ഇന്നലെ രാത്രി ഏഴരയോടെയാണു സംഭവം. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടു പൂർണമായും തകർന്നു. പോലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തുകയാണ്.
വടക്കൻ ജില്ലകളിൽ വീണ്ടും ഉരുൾപൊട്ടി
മലപ്പുറം ജില്ലയിലും കോഴിക്കോട് മലയോര പ്രദേശത്തും ഇന്നലെ വീണ്ടും ഉരുൾപൊട്ടി. ആളപായമില്ല. നിരവധി വീടുകളിൽ വെള്ളം കയറി. കക്കയം ഡാം സൈറ്റ് മേഖല ഒറ്റപ്പെട്ടു. തകർന്ന റോഡ് പുനർനിർമിക്കാനെത്തിയ തൊഴിലാളികൾ കക്കയത്ത് കുടുങ്ങി. വയനാട്ടിൽ മഴ ശക്തമായതോടെ ജനങ്ങൾ പ്രതിസന്ധിയിലായി. ചുരം റോഡു കളിൽ മണ്ണിടിച്ചിൽ മൂലം ജില്ല ഒറ്റപ്പെട്ടു. ബാണാസുര സാഗർ, കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.
അതീവ ജാഗ്രത (റെഡ് അലർട്ട്)
ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന്.
അതി ജാഗ്രത (ഓറഞ്ച് അലർട്ട്)
കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഇന്ന്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ വ്യാഴം വരെ.
കാലാവസ്ഥാ മുന്നറിയിപ്പ്
എല്ലാ ജില്ലകളിലും 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റോടുകൂടിയ കനത്ത മഴ ഉണ്ടാകും. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ജാഗ്രത പാലിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.