ഇടുക്കി: മഹാപ്രളയത്തിനൊപ്പം ശക്തമായ കാറ്റും ആഞ്ഞടിച്ചതോടെ ആശങ്ക ഒഴിയാതെ മലയോര ജില്ല. വാർത്താവിതരണ സംവിധാനം പൂർണമായും തകരാറിലായതോടെ ഇടുക്കി ഒറ്റപ്പെട്ടു. നെടുങ്കണ്ടത്തും മൂന്നാറിലും അടിമാലിയിലും ചെറുതോണിയിലുമായി 16 പേർ ഉരുൾപൊട്ടലിൽ മരിച്ചു.
കരിന്പൻ, നെടുങ്കണ്ടം മേഖലകളിൽ മൂന്ന് പേർ, ചെറുതോണി ഗാന്ധിനഗർ കോളനി രണ്ട്, അടിമാലി രണ്ട്, വെള്ളത്തൂവൽ രണ്ട്, കീരിത്തോട് ഒന്ന്, മൂന്നാർ ഒന്ന്, ചെറുതോണി പെരിങ്കാനത്ത് രണ്ട് തുടങ്ങിയവരാണ് ഉരുൾപൊട്ടലിൽ മരിച്ചത്. മുട്ടത്തു മൂന്നു പേരെ രക്ഷപ്പെടുത്തി ഒരാൾക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. അടിമാലി വാളറ കുത്തിനു സമീപം രണ്ടിടത്തു വൻമലയിടിച്ചിൽ ഉണ്ടായി. ആളപായമില്ല.
ജലനിരപ്പിൽ കുറവില്ല
ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളം ഉയർത്തി വിട്ടിട്ടും ജലനിരപ്പിൽ കുറവ് അനുഭവപ്പെടുന്നില്ല. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് വീണ്ടും ഉയരുന്നു. ജലനിരപ്പ് 142 അടി ഉയർന്നിരിക്കുന്നു.
പെരിയാർ നിറഞ്ഞൊഴുകുന്നതിനാൽ തീരപ്രദേശങ്ങളിൽ പലതും വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇടുക്കിയിലും ജലനിരപ്പ് ക്രമാതീതമായി കൂടി. ഇടുക്കിയിലെ ജലനിരപ്പ് 2401.2 അടിയാണ്. വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴപെയ്യുന്നതും മുല്ലപ്പെരിയാറിൽനിന്നു കൂടുതൽ ജലം ഒഴുക്കിവിട്ടതുമാണ് ഇടുക്കി ഡാം നിറയാൻ കാരണമായിരിക്കുന്നത്.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കാൻ തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, 142 അടിയിൽ ഉറച്ചുനിൽക്കുകയാണ് തമിഴ്നാട്. ജലനിരപ്പ് 142 അടിയിലെത്തിക്കാൻ തമിഴ്നാട് കാട്ടിയ കടുംപിടുത്തമാണ് സ്ഥിതി വഷളാക്കിയത്. ജലനിരപ്പ് ഉയരുന്നതിനുമുന്പ് ചെറിയ തോതിൽ ജലം തുറന്നുവിടാൻ കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് തള്ളുകയായിരുന്നു. മൂന്നാർ പൂർണമായും വെള്ളത്തിൽ ഒറ്റപ്പെട്ടു.
വ്യാപക ഉരുൾപൊട്ടൽ
ഇടുക്കി ജില്ലയിൽ വ്യാപക ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ജില്ലയിലെ പ്രധാനപ്പെട്ട ജലാശയങ്ങളായ ഇടമലയാർ, മുല്ലപ്പെരിയാർ, ഇടുക്കി, കല്ലറൂട്ടി, മാട്ടുപ്പെട്ടി എന്നിവ സംഭരണശേഷിയിൽ എത്തിയതോടെ തുറന്നുവിടുകയും ചെയ്തു. ഇത്രയധികം ഡാമുകൾ തുറക്കുന്നതു സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്. ഇത്തരം പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കായി നിരവധി ക്യാന്പുകളാണ് തുറന്നിരിക്കുന്നത്. ഇടുക്കിയിൽ വൈദ്യുതി ടെലിഫോണ് ബന്ധങ്ങൾ തടസപ്പെട്ടു.
ഉപ്പുതറ പാലം മുങ്ങി
മുല്ലപ്പെരിയാർ ഡാമിലെ ജലം തുറന്നു വിട്ടതോടെ ഉപ്പുതറ ചപ്പാത്തിൽ പാലത്തിനു മുകളിലേക്ക് ജലനിരപ്പ് ഉയർന്നു. കട്ടപ്പനയിലേക്കുള്ള ഗതാഗതം നിലച്ചനിലയിലാണ്. തൊടുപുഴയും ചെറുതോണിയും ഒറ്റപ്പെട്ട നിലയിലാണ്. ടെലിഫോണ് ബന്ധങ്ങൾ നിലച്ചതോടെ ജനങ്ങൾ വിവരങ്ങളറിയാതെ വലയുകയാണ്. മലങ്കര ഡാം കൂടുതൽ തുറന്നതോടെ തൊടുപുഴ പാലത്തിൽ പോലും വെള്ളം കയറി. തൊടുപുഴ ഒളമറ്റം കന്പിപ്പാലം തകർന്നതോടെ അഞ്ചിരി, ആനക്കയം ഭാഗങ്ങളിലുള്ള നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.
മുങ്ങി മൂന്നാർ
ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലയായ മൂന്നാറിൽ 1924ശേഷമുണ്ടാക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ചൊവ്വാഴ്ച ഉണ്ടായത്. കന്നിമല, നല്ലതണ്ണി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ നിന്നും ഒഴുകിയെത്തിയ വെള്ളത്തിൽ മുതിരപ്പുഴയിൽ 50 അടിയോളം വെള്ളം ഉയരുകയും പഴയ മൂന്നാർ വെള്ളത്തിലാവുകയും ചെയ്തു. ക്യാന്പുകളിൽ 913 കുടുംബങ്ങളിലെ 2531 പേർ കഴിയുന്നു. തൊടുപുഴ താലൂക്കിൽ 300 പേരും ഇടുക്കി താലൂക്കിലെ 13 വില്ലേജുകളിലെ 414 കുടുംബങ്ങളിലെ 1242 പേരും ദേവികുളം താലൂക്കിലെ 14 വില്ലേജുകളിലെ 488 കുടുംബങ്ങളിലെ 973 പേരും ഉടുന്പൻചോല താലൂക്കിലെ രാജാക്കാട് വില്ലേജിലെ ആറ് കുടുംബങ്ങളിലെ 24 പേരും.
ജോണ്സണ് വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.