കേളകം: കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലായി 18 സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ. പാലങ്ങളും റോഡുകളും തകർന്നു. മണ്ണിടിഞ്ഞും പുഴ കരകവിഞ്ഞൊഴുകിയും ഏക്കറുകണക്കിന് കൃഷിയിടങ്ങൾ ഉപയോഗശൂന്യമായി.
മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളായി അഞ്ഞൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രദേശത്ത് കേന്ദ്രസേന എത്തിയിട്ടുണ്ട്. മേഖലയിൽ അതീവ ജാഗ്രതാനിർദേശം നൽകിയിരിക്കുകയാണ്.
നെല്ലിയോടി, മേലെകണ്ടപ്പുനം, ചപ്പമല ,അമ്പായത്തോട്, പാൽച്ചുരം, കൂനംപള്ള കോളനി, വെണ്ടേക്കുംചാൽ, പൊയ്യമല, അടയ്ക്കാത്തോട് മേമല, രാമച്ചി എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടു ദിവസമായി ഉരുൾപൊട്ടലുണ്ടായത്. ഇന്നലെ രാവിലെ 11.30ന് അമ്പായത്തോട് ടൗണിനു സമീപം കൊട്ടിയൂർ വന്യജീവി സങ്കേതത്തിലുണ്ടായ വൻ ഉരുൾപൊട്ടൽ പ്രദേശത്തെ ഭീതിയിലാഴ്ത്തി.
ഉൾവനത്തിൽ വലിയ ശബ്ദത്തോടെയുണ്ടായ ഉരുൾപൊട്ടലിൽ മരങ്ങളും മണ്ണും കുത്തിയൊഴുകി ബാവലിപ്പുഴയിൽ അടിഞ്ഞു. ഇതേത്തുടർന്ന് പുഴയിൽ വൻ ചിറ തന്നെ രൂപപ്പെട്ടു. തുടർന്നു പെയ്ത കനത്തമഴയിൽ ഒലിച്ചുപോയ മരങ്ങൾ പാന്പറപ്പാൻ, വെങ്ങലോടി, നീണ്ടുനോക്കി പാലങ്ങളിൽ ഉടക്കിനിൽക്കുന്നത് അപകടഭീഷണി ഉയർത്തുകയാണ്. കൊട്ടിയൂർ മേലെ കണ്ടപ്പുനത്തുണ്ടായ മണ്ണിടിച്ചിലിൽ ഇലവുങ്കൽ സേവ്യർ, ബേബി, ഈന്തുങ്കൽ ലൂസി, ഷൈനി, ബെന്നി എന്നിവരുടെ കൃഷിയിടങ്ങൾ ഒഴുകിപ്പോയി. നെല്ലിയോടിയിൽ കഴിഞ്ഞദിവസമുണ്ടായ ഉരുൾപൊട്ടലിൽ ഒഴുകിപ്പോയ കലുങ്കുകളുടെ സ്ഥാനത്ത് നിർമിച്ച താത്കാലിക പാലം വീണ്ടുമുണ്ടായ ഉരുൾപൊട്ടലിൽ ഒഴുകിപ്പോയി. ഇതോടെ നെല്ലിയോടി അൽഫോൻസനഗർ പ്രദേശവാസികൾ ഒറ്റപ്പെട്ടിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.