കൊണ്ടോട്ടി: കനത്ത മഴയിൽ രണ്ടു വീടുകൾക്കു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കുടുംബങ്ങളും അയൽവാസികളുമായ 12 പേർ മരിച്ചു. മൂന്നു പേരെ രക്ഷപ്പെടുത്തി. ചെറുകാവ് പഞ്ചായത്തിലെ കൈതക്കുണ്ടയ്ക്കു സമീപം പൂച്ചാൽ, പെരിങ്ങാവിനു സമീപം കൊടപ്പുറം എന്നിവിടങ്ങളിലാണ് അപകടം.
ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ പൂച്ചാലിലുണ്ടായ മണ്ണിടിച്ചിലിൽ കല്ലറച്ചാലി കണ്ണനാരി അബ്ദുൾ അസീസ്(48), ഭാര്യ സുനീറ(42), ഇളയമകൻ ഉബൈദ്(ആറ്) എന്നിവരാണു മരിച്ചത്. മൂത്തകുട്ടികളായ ഉവൈസ്(18), ഉനൈസ്(16)എന്നിവർ രക്ഷപ്പെട്ടു.പെരിങ്ങാവ് കൊടപ്പുറം പാണ്ടികശാല അസ്കറിന്റെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു ബന്ധുക്കളും അയൽവാസികളുമായ ഒന്പതു പേരാണു മരിച്ചത്.
അഷ്കറിന്റെ സഹോദരൻ പാണ്ടികശാല കൊറ്റങ്ങോട് ബഷീർ (47), ഭാര്യ സാബിറ(43), മക്കളായ ഫാത്തിമ ഫായിസ(19)മുഷ്ഫിഖ്(11), മറ്റൊരു സഹോദരൻ അബ്ദുൾ അസീസിന്റെ ഭാര്യ ഖൈറുന്നീസ(35),അയൽവാസികളായ മാന്ത്രമ്മൽ മുഹമ്മദലി(44),മകൻ സഫ്വാൻ(26), ചെറാത്തൊടി മൂസ(50), സി.പി. ജംഷീഖിന്റെ മകൻ ഇർഫാൻ അലി(14) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ കുടുങ്ങിക്കിടന്ന കൊറ്റങ്ങോട് മുഹമ്മദലി(47)യാണ് രക്ഷപ്പെട്ടത്. മരിച്ച സഫ്വാന്റെ വിവാഹം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. ഫാത്തിമ ഫായിസയുടെയും നിക്കാഹ് ഏപ്രിലിൽ കഴിഞ്ഞിരുന്നു.
ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പൂച്ചാലിലെ അസീസിന്റെ വീട്ടിൽ ദുരന്തമുണ്ടായത്. വീടിന്റെ പിറകിലുളള 40 അടിയോളം ഉയരത്തിലുള്ള കുന്ന് മഴയിൽ ഇടിഞ്ഞു വീടിന്റെ ഒരു വശത്തേക്കു വീണു. ഒരു മുറിയിൽ കിടന്നുറങ്ങിയ അസീസും ഭാര്യയും മകനും മണ്ണിനടിയിൽ പെട്ടു. മറ്റൊരു മുറിയിലായിരുന്ന മക്കൾ ഉവൈസും ഉനൈസും പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ടെറസിനു മുകളിൽ കയറി താഴേക്ക് ചാടിയാണ് ഇവർ രക്ഷപ്പെട്ടത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണസേനയും സ്ഥലത്തെത്തി. രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടയാണ് കൊടപ്പുറത്ത് അപകടമുണ്ടായത്. അസ്കറും കുടുംബവും വീടു പൂട്ടി കൊണ്ടോട്ടിയിൽ വിവാഹത്തിനു പോയതായിരുന്നു. വീടിനു പിറകിലെ കുന്നിൽനിന്നു മണ്ണിടിയാൻ തുടങ്ങിയതോടെ വീട്ടുമുറ്റത്തുള്ള കോഴിക്കൂട് മാറ്റാൻ പോയവരാണ് അപകടത്തിൽ പെട്ടത്.
വീടിനരികിലെ കുന്ന് അടർന്നു വീട്ടിലേക്കു പതിക്കുകയായിരുന്നു. 15 അടിയോളം ഉയരത്തിൽ മണ്ണു നീക്കം ചെയ്താണ് അടിയിൽ പെട്ടവരെ പുറത്തെത്തിച്ചത്.രക്ഷാപ്രവർത്തനം വൈകുന്നേരം ആറു മണിവരെ നീണ്ടു. സൈന്യവും അഗ്നിരക്ഷാസേിനയും പോലീസും നാട്ടുകാരും കഠിന പ്രയത്നം നടത്തിയാണ് മണ്ണു നീക്കിയത്.മാന്ത്രമ്മൽ മുഹമ്മദലി, മകൻ സഫ്വാൻ, ചെറാത്തൊടി മൂസ, ഇർഫാൻ അലി എന്നിവരുടെ മൃതദേഹം ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ ഖബറടക്കി. ബഷീർ, സാബിറ, ഫാത്തിമ ഫായിസ, മുഷ്ഫിഖ്, ഖൈറുന്നീസ എന്നിവരുടെ മൃതദേഹം ഇന്നലെ രാവിലെ പത്തോടെ വീട്ടിലെത്തിച്ച് പെരിങ്ങാവ് ജുമാഅത്ത് മസ്ജിദിൽ ഖബറടക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.