വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ ‘മിഷന് റീകണക്ട്’
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വൈദ്യുതി വിതരണ സംവിധാനം തകര്‍ന്ന പ്രദേശങ്ങളില്‍ അവ പുനരുദ്ധരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. വയറിംഗ് സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം എത്രയും പെട്ടെന്ന് കണക്ഷനുകള്‍ പുനഃസ്ഥാപിക്കും.
തകര്‍ന്ന വൈദ്യുതി വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകീകരിക്കാന്‍ ‘മിഷന് റീകണക്ട്’ എന്ന പേരില്‍ വൈദ്യുതി ബോർഡ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. വിതരണ വിഭാഗം ഡയറക്ടറുടെ മേല്‍ നോട്ടത്തില്‍ തിരുവനന്തപുരം വൈദ്യുതി ഭവനില്‍ 24 മണിക്കൂറും പ്രത്യേക വിഭാഗം ഇതിനായി പ്രവര്‍ത്തിക്കും.
കൂടാത കല്പറ്റ, തൃശൂര്‍, ഇരിങ്ങാലക്കുട, പെരുമ്പാവൂര്‍, എറണാകുളം, തൊടുപുഴ, ഹരിപ്പാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ഇലക്ട്രിക്കല്‍ സര്‍ക്കിളുകളില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാരുടെ നേതൃത്വത്തിലും പ്രശ്ന ബാധിത പ്രദേശങ്ങളിലെ സെക്ഷനുകളില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരുടെ നേതൃത്വത്തിലും പ്രത്യേക സമിതികള്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം നല്‍കും. എല്ലാ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചീഫ് എന്‍ജിനിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
സര്‍വീസില്‍ നിന്നു വിരമിച്ച ജീവനക്കാരുടേയും മറ്റ് ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നുള്ള ജീവനക്കാരുടെയും കരാറുകാരുടെയും സേവനവും ലഭ്യമാക്കും. അതോടൊപ്പം തമിഴ്നാട്, കര്‍ണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ജീവനക്കാരെയും ട്രാന്‍സ്ഫോര്‍മറുകള്‍ അടക്കമുള്ള സാധനങ്ങളും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. പവര്‍ഗ്രിഡ്, എന്‍ടിപിസി, ടാറ്റാ പവര്‍, എല്‍ & ടി, സീമന്‍സ് തുടങ്ങിയ സ്ഥാപനങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
കണക്ഷന് പുനഃസ്ഥാപിക്കുന്നതിനു മുമ്പായി വയറിംഗ് സംവിധാനവും വൈദ്യുതി ഉപകരണങ്ങളും പരിശോധിച്ച് അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇവ ഉറപ്പാക്കാതെ കണക്ഷന് പുനഃസ്ഥാപിക്കുന്നത് വൈദ്യുതി അപകടത്തിന് ഇടയാക്കും. ഇക്കാര്യത്തില്‍ ഇലക്ട്രീഷ്യന്മാരുടെ സേവനവും സന്നദ്ധ സംഘടനകളുടെ സേവനവും ലഭ്യമാക്കാന്‍ പ്രാദേശികമായ ഇടപെടല്‍ അത്യാവശ്യമാണ്.
കണക്ഷന് പുനഃസ്ഥാപിക്കാന്‍ താമസം നേരിടുന്ന വീടുകളില്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ ഉള്‍പ്പടുത്തി ഒരു ലൈറ്റ് പോയിന്റും പ്ലഗ് പോയിന്റും മാത്രമുള്ള താത്കാലിക സംവിധാനത്തിലൂടെ വൈദ്യുതി നല്കാന് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
തെരുവ് വിളക്കുകള്‍ കേടായ ഇടങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സാധനങ്ങള്‍ നല്കുന്ന മുറയ്ക്ക് സൗജന്യമായി അവ സ്ഥാപിച്ചുനല്‍കും. കൂടാതെ സെക്ഷന്‍ ഓഫീസുകള്‍, റിലീഫ് ക്യാമ്പുകള്‍ മറ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് സൌജന്യമായി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്.
വെള്ളപ്പൊക്കത്തില്‍ തകരാറിലായ ട്രാന്‍സ്ഫോര്‍ സ്റ്റേഷനുകള്‍ പുനരുദ്ധരിക്കുന്ന ജോലികള്‍ക്കാവും പ്രഥമ പരിഗണന. തെരുവ് വിളക്കുകള്‍ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകള്‍, ആശുപത്രികള്‍, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനും, അതോടൊപ്പം, വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്ന മുറയ്ക്ക് വീടുകളിലെയും, സ്ഥാപനങ്ങളിലെയും കണക്ഷന് പുനഃസ്ഥാപിക്കുകയും ചെയ്യുക എന്ന മുന്‍ഗണനയിലാണ് പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്തിട്ടുള്ളത്.
വൈദ്യുതി വിതരണം പൂര്‍വ സ്ഥിതിയിലാക്കാന്‍ വൈദ്യുതി ബോര്‍ഡും ജീവനക്കാരും അവധി ദിവസങ്ങള്‍ ഒഴിവാക്കിയാകും ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.
പേമാരിയിലും പ്രളയത്തിലും വൈദ്യുതി ബോര്‍ഡിന് ഏകദേശം 470 കോടി രൂപയുടെ വരുമാന നഷ്ടവും ഉണ്ടായതായി കണക്കാക്കുന്നു.
വൈദ്യുതി വിതരണ മേഖലയില്‍ പതിനായിരം ട്രാന്‍സ്ഫോര്‍മറുകള്‍ വെള്ളപ്പൊക്കവും പേമാരിയും മൂലം അപകടം ഒഴിവാക്കാനായി ഓഫ് ചെയ്യേണ്ടി വന്നിട്ടുണ്ട്. വെള്ളപ്പൊക്കം ഒഴിഞ്ഞ പ്രദേശങ്ങളില്‍ ഇതുവരെയായി 4500ഓളം എണ്ണം ചാര്‍ജ് ചെയ്തു. ബാക്കിയുള്ളവയില്‍ ഏകദേശം 1200ഓളം ട്രാന്‍സ്ഫോര്‍മറുകള്‍ ഇപ്പോഴും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. അവയെല്ലാം പ്രവര്‍ത്തന സജ്ജമാക്കാനുള്ള പരിശോധനകളും നടപടികളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
പകര്‍ച്ചവ്യാധി പ്രതിരോധം: കരുതലുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: രക്ഷാ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലായതോടെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. വിവിധ വിഭാഗങ്ങള്‍ ഏകോപിപ്പിച്ചായിരിക്കും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിന്റെ ഭാഗമായി വലിയ ക്യാംപയിന് സംഘടിപ്പിക്കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി വ്യക്തമായ പ്ലാന്‍ ഉണ്ടാക്കി ഒരാഴ്ച മുമ്പേതന്നെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തനം തുടങ്ങിയെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
30 ദിവസത്തേക്കുള്ള പദ്ധതികളാണ് ആരോഗ്യ വകുപ്പ് തയാറാക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ട്രോള് റൂമും കോള്‍ സെന്ററും പ്രവര്‍ത്തിച്ചു തുടങ്ങി. വിവിധ മെഡിക്കല്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് സ്റ്റേറ്റ് കണ്ട്രോള് റൂം തുറന്നത്. 18001231454 എന്നതാണ് കണ്ട്രോള് റൂം നമ്പര്‍.
സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ ക്യാമ്പുകളിലേയും ഏകോപനം നടക്കുന്നത് ഇവിടെയാണ്. ക്യാമ്പുകളിലുണ്ടാകുന്ന പ്രശ്നങ്ങള്‍, ജീവനക്കാരുടെ കുറവ്, മരുന്നുകളുടെ കുറവ് എന്നിവ കണ്ട്രോള് റൂമില്‍ ലഭിച്ചാലുടന്‍ തന്നെ സത്വര നടപടികളെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ വാട്സ്ആപ്, ഫേസ്ബുക്ക്, ദൃശ്യ, ശ്രവ്യ, പത്ര മാധ്യമങ്ങളില്‍ വരുന്ന ആരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും നടപടികളെടുക്കും. ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലെ പൊതുജനങ്ങള്‍ക്കും ചികിത്സാ സൗകര്യങ്ങള്‍ക്കായി ഈ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനം ലഭ്യമാക്കും. ഇതോടൊപ്പം ആരോഗ്യ സംബന്ധമായ സംശയങ്ങളും ചോദിക്കാം. കൂടാതെ എല്ലാ ജില്ലകളിലും കണ്ട്രോള് റൂമുകളും തുറന്നു.
ജില്ലകളെ മൂന്നായി തരം തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചില ജില്ലകളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളപ്പൊക്കം എറ്റവും കൂടുതലായി ബാധിച്ച എട്ടു ജില്ലകളാണുള്ളത്. വയനാട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവയാണവ. കോഴിക്കോട്, കോട്ടയം, കണ്ണൂര്‍ എന്നീ ജില്ലകളെ വലുതായി വെള്ളംപ്പൊക്കം ബാധിച്ച ജില്ലകളായും തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് എന്നീ ജില്ലകളെ സാരമായി വെള്ളപ്പൊക്കം ബാധിച്ച ജില്ലകളായും തരംതിരിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം നോഡല്‍ ഓഫീസര്‍മാരേയും നിയമിച്ചിട്ടുണ്ട്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് മാലിന്യനിര്‍മാര്‍ജനം ദ്രുതഗതിയില്‍ സാധ്യമാക്കുന്നതാണ്. ഇതിന് നേതൃത്വം നല്കാന് ആരോഗ്യ വകുപ്പിലെ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കക്കൂസ് മാലിന്യം, മൃഗങ്ങളുടെ ശവശരീരങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യുക എന്നിവയുള്‍പ്പെടെ കൃത്യമായ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. വെള്ളം കയറിയ സ്ഥലങ്ങളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക മുന്‍കരുതലുകളെടുക്കും. ഇതിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ നിയമിച്ചു. ആശാ വര്‍ക്കര്‍മാരും സഹായിക്കും.
മരുന്നിന് ഒരു കുറവും ഉണ്ടായിട്ടില്ല. ആവശ്യത്തിലധികം മരുന്ന് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. എവിടെയെങ്കിലും മരുന്നിന് കുറവുണ്ടെങ്കില്‍ അതറിയിച്ചാല്‍ ഉടന്‍ പരിഹരിക്കും. പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും വെള്ളം കയറി നശിച്ചിട്ടുണ്ട്. അവയ്ക്ക് പകരം സ്ഥലത്ത് ആശുപത്രികള്‍ പ്രവര്‍ത്തിക്കും. ഇതോടൊപ്പം പുതിയ താത്ക്കാലിക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും തുടങ്ങും.
നേരത്തെയുണ്ടായിരുന്ന വാര്‍ഡ് സാനിറ്ററി കമ്മിറ്റിയും ആരോഗ്യരക്ഷാ സേനയും പുനരുദ്ധരിക്കും. എല്ലാ വീടുകളും സന്ദര്‍ശിച്ച് എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ഉടനടി റിപ്പോര്‍ട്ട് ചെയ്യുകയും നടപടിയെടുക്കുകയും ചെയ്യും. ഇതോടൊപ്പം ശുദ്ധജലം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗവും രംഗത്തുണ്ട്. പാമ്പുകടിയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ താലൂക്കാശുപത്രിക്ക് മുളകളിലോട്ടുള്ള ആശുപത്രികളില്‍ അതിനുള്ള മരുന്ന് ലഭ്യമാക്കും. ക്യാമ്പുകളിലെ ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തരംതിരിച്ച് ശേഖരിച്ചു വരുന്നു.മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് പറഞ്ഞു.
ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ വലിയ അളവുവരെ പ്രതിരോധിക്കാനാവുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.