രാമങ്കരി: കായലും പുഴയും അതിരുകളില്ലാതെ കുത്തിയൊഴുകുന്ന കുട്ടനാട്ടിൽ പ്രളയം വിഴുങ്ങാത്ത ഒരു വീടും തുരുത്തുമില്ല. വീടുകളുടെ മേൽക്കൂര പോലും കാണാനില്ല. ഏറെയും വീടുകളും ആളൊഴിഞ്ഞ് അനാഥം. അങ്ങിങ്ങ് വീടുകളുടെ ടെറസുകളിൽ നാലും അഞ്ചും കുടുംബങ്ങൾ മഴ നനഞ്ഞും വെയിൽകൊണ്ടും കഴിയുന്നുണ്ട്. ഈ വീടുകൾക്കു മുകളിൽ ഹെലികോപ്ടറുകൾ താഴ്ന്നു പറന്നു ഭക്ഷണപ്പൊതികളും കുടിവെള്ളവും താഴേക്കിടുന്ന കാഴ്ച. ഹെലികോപ്ടറുകളുടെ ഇരന്പൽ കേട്ടാലുടൻ ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി വസ്ത്രം വീശി ആകാശത്തേക്കു ആകാംക്ഷയോടെ നോക്കിനിൽക്കുന്ന ദയനീയ കാഴ്ച.
കിടങ്ങറ, മുട്ടാർ, രാമങ്കരി, മിത്രക്കരി, പറാൽ, കുമരങ്കരി, എടത്വ, ചന്പക്കുളം, പുളിങ്കുന്ന്, കൈനകരി, നെടുമുടി, കൈനകരി, കുട്ടമംഗലം, മാന്പുഴക്കരി, മിത്രക്കരി, കിഴക്കേ മിത്രക്കരി തുടങ്ങി കുട്ടനാടൻ ഗ്രാമങ്ങളിൽ പ്രളയം ശമിച്ചിച്ചില്ല. ഇന്നലെ ഈ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച ദീപിക പ്രതിനിധികൾക്ക് കണ്ണീർക്കാഴ്ചകളേ കാണാനുണ്ടായിരുന്നുള്ളു. കടലും വേന്പനാട്ടുകായലും പന്പാ നദിയും തോടുകളും വിശാലമായ പാടങ്ങളും ഒരേ നിരപ്പിൽ കുത്തിയൊഴുകുന്നു. ഓരോ ഗ്രാമങ്ങളെയും വേർതിരിക്കുന്ന പാലങ്ങളിൽ മനുഷ്യരും പശുക്കളും ഒരുമിച്ചു കഴിയുന്ന കാഴ്ച. ഇവിടെയാണു പാചകവും ഭക്ഷണവും വിശ്രമവും. ആഴ്ചകളായി തീറ്റയില്ലാത്ത വളർത്തുമൃഗങ്ങൾക്കും കാലികൾക്കും കുടിക്കാൻ കലങ്ങിയ മലവെള്ളം മാത്രം. ഉടമസ്ഥരെ കാണാതെ വെള്ളത്തിലൂടെ നീന്തി അലയുന്ന നായകൾ. ചത്തൊടുങ്ങിയ കോഴികൾ. കൂട്ടംതെറ്റി ഒഴുകുന്ന താറാവുകൾ. വെള്ളം കൂടുതൽ ഉയർന്ന പ്രദേശങ്ങളിൽ ആടുമാടുകളുടെ വീർത്ത ജഡങ്ങൾ.
നാടിന്റെ നെല്ലറയായ കുട്ടനാട്ടിൽ കൃഷി എന്നു പറയാൻ ഏറെയൊന്നും ബാക്കിയില്ല. ജോലിയില്ലാതെ വരുന്ന തൊഴിലാളികളും ജോലി കൊടുക്കാൻ വകയില്ലാതെ വരുന്ന കർഷകരുമാണ് ഇനി കുട്ടനാടിന്റെ മറ്റൊരു മുഖം.
മഹാപ്രളയത്തിൽ അര ലക്ഷത്തിലേറെ പേർ കുട്ടനാടൻ ഗ്രാമങ്ങളിൽനിന്നു ചങ്ങനാശേരിയിലേക്കു പലായനം ചെയ്തുകഴിഞ്ഞു. ചങ്ങനാശേരി നിറഞ്ഞപ്പോൾ ഇവരെ കിഴക്കൻ ഗ്രാമങ്ങളിലേക്കു മാറ്റിപാർപ്പിക്കുകയാണ്. അതിലേറെ പേർ ബന്ധുവീടുകളിൽ അഭയം തേടിയിട്ടുണ്ട്. ഉൾഗ്രാമങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തേടി ചെറുവള്ളങ്ങൾ ഇന്നലെയും തെരച്ചിൽ തുടരുന്നുണ്ടായിരുന്നു. വീടുവിട്ടുപോരാൻ നിവൃത്തിയില്ലാതെ കഴിയുന്ന നിരവധി വയോധികരെയും കൈക്കുഞ്ഞുങ്ങളെയും പല വീടുകളുടെയും ടെറസുകളിൽ കാണാനായി. വീടുകൾക്കു മുന്നിൽ ദിവസങ്ങളായി വെള്ളം മൂടിക്കിടക്കുന്ന ഒട്ടേറെ വാഹനങ്ങൾ.
നിറഞ്ഞൊഴുകുന്ന ചങ്ങനാശേരി-ആലപ്പുഴ റോഡിലൂടെയാണ് ഇപ്പോൾ വള്ളങ്ങളുടെ ഗതാഗതം. വെള്ളം കയറാത്ത പാലങ്ങളാണ് നാൽക്കാലികളുടെ അഭയകേന്ദ്രം. ഓരോ പാലത്തിലും അൻപതും നൂറും പശുക്കൾ തളർന്നു കിടക്കുന്നു. ഇതിനിടെ അഭയാർഥികളെപ്പോലെ മനുഷ്യരുമുണ്ട്. ഒപ്പം വെള്ളം കയറി നശിക്കാതിരിക്കാൻ വാഹനങ്ങളും. ചുറ്റും വെള്ളമാണെങ്കിലും തുള്ളി കുടിക്കാനില്ലാതെ ജനം വലയുന്നു. ഓരോ വള്ളങ്ങൾ കടന്നുപോകുന്പോഴും കുടിവെള്ളമുണ്ടോ ഒരു കുപ്പി തരാൻ എന്നു യാചിക്കുന്ന മനുഷ്യർ. രക്ഷാപ്രവർത്തനം കുട്ടനാട്ടിൽ ഇപ്പോഴും തുടരുകയാണ്.
ചങ്ങനാശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ചാസിന്റെ 32 ബോട്ടുകളിൽ സന്നദ്ധസേവകർ ചിറകളും വഞ്ചികളും നിറഞ്ഞ തുരുത്തുകളിലൂടെ തുഴഞ്ഞ് മനുഷ്യരെ രക്ഷിച്ചുകൊണ്ടിരിക്കുന്നു. കുട്ടനാടൻ മേഖലയിലെ ഇടവക പള്ളികളുടെ അകമഴിഞ്ഞ സേവനമാണ് നാനാജാതി മതസ്ഥരുടെ രക്ഷ. വെള്ളം കയറാത്ത പള്ളിമേടകളെല്ലാം ക്യാന്പുകൾ. ഇവിടെ ചാസും വൈദികരും യുവദീപ്തി കെസിവൈഎം പ്രവർത്തകരും ഭക്ഷണമുണ്ടാക്കി ആയിരങ്ങളെ സംരക്ഷിക്കുന്നുണ്ട്. ഒരു നേരമേ ഗ്രാമങ്ങളിലേക്ക് ആലപ്പുഴയിൽനിന്നു ഹെലികോപ്ടർ ഭക്ഷണവുമായി പറന്നുവരൂ.
ശേഷിക്കുന്ന സമയങ്ങളിൽ പള്ളികളിൽനിന്ന് ഭക്ഷണവുമായി ചെറുവള്ളങ്ങളിൽ കുത്തൊഴുക്കിനെ വകവയ്ക്കാതെ യുവദീപ്തി പ്രവർത്തകർ വീടുകളിലെത്തിക്കുകയാണ്. അരിയും പലവ്യഞ്ജനങ്ങളും ചങ്ങനാശേരിയിൽ ചാസിന്റെ ക്യാന്പിൽനിന്നു വള്ളത്തിൽ സാഹസികമായി എത്തിക്കുകയാണ്.
ഭക്ഷണം മാത്രമല്ല വസ്ത്രവും മരുന്നും ആവശ്യമാണിവിടെ. എന്നൊഴിയും ഈ പ്രളയമെന്ന ചോദ്യത്തിന് ജനം തന്നെയാണ് ഉത്തരം തരുന്നതും. കുറഞ്ഞത് രണ്ടാഴ്ച വേണ്ടിവരും വെള്ളമിറങ്ങിയാൽ. വെള്ളം കയറി ബലക്ഷയം സംഭവിച്ച വീടുകൾക്കുള്ളിൽ വീട്ടുപകരങ്ങളെല്ലാം വെള്ളം കയറി നശിച്ചു.
റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.