കെപിസിസി പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി
Tuesday, December 25, 2012 10:43 PM IST
ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടനയില്‍ ജോയിന്റ് സെക്രട്ടറിയായി തരംതാഴ്ത്തിയതില്‍ മുതിര്‍ന്ന നേതാക്കളില്‍ പലരും അതൃപ്തരാണ്. ഗ്രൂപ്പുകളുടെ വീതംവയ്പില്‍ തഴയപ്പെട്ട ചിലരും പ്രതിഷേധവുമായി രംഗത്തുണ്ട്. എന്നാല്‍, വിവിധ വശങ്ങള്‍ പരിശോധിച്ചു സോണിയ ഗാന്ധി അംഗീകാരം നല്‍കിയ ലിസ്റില്‍ ഇനി മാറ്റമില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി.

ഒരാള്‍ക്ക് ഒരു പദവി എന്ന തത്ത്വം സ്വീകരിച്ചു എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരെ പാര്‍ട്ടി പദവികളില്‍ നിന്നൊഴിവാക്കി. രമേശ് ചെന്നിത്തലയ്ക്കു മാത്രമാണു പ്രത്യേക ഇളവനുവദിച്ചത്. എ, വിശാല ഐ, മൂന്നും നാലും ഗ്രൂപ്പുകള്‍, വ്യക്തിനേതാക്കളുടെ അനുയായികള്‍, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, പിന്നോക്ക- ദളിത്- ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവര്‍ക്കെല്ലാം പ്രാതിനിധ്യം നല്‍കിയതോടെയാണു ജംബോ കെപിസിസി രൂപവത്കരിക്കേണ്ടി വന്നത്. 69 അംഗ കെപിസിസിക്കു പുറമേ നിര്‍വാഹക സമിതിയംഗങ്ങളെയും ഉടന്‍ നിയമിക്കും.


മുതിര്‍ന്ന നേതാക്കളും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രൂപം നല്‍കിയ ഭാരവാഹിപ്പട്ടികയാണു ഹൈക്കമാന്‍ഡിന്റെ അനുമതി കാത്ത് ആഴ്ചകളോളം കിടന്നത്. പട്ടിക സംബന്ധിച്ചു ഹൈക്കമാന്‍ഡ് തലത്തില്‍ വിപുലമായ ചര്‍ച്ചകള്‍ നടന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പു കഴിഞ്ഞെത്തിയ മധുസൂദന്‍ മിസ്ത്രി വെള്ളിയാഴ്ച വൈകുന്നേരം സോണിയയുമായി കൂടിക്കാഴ്ചയിലാണു ഭാരവാഹിപ്പട്ടിക അംഗീക രിക്കപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.