പ്രതികള്‍ക്കെതിരേ കൊലക്കുറ്റം
Sunday, December 30, 2012 11:07 PM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ബസില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ആറു പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്താന്‍ ഡല്‍ഹി പോലീസ് തീരുമാനം. പെണ്‍കുട്ടിയെ ആദ്യം ചികിത്സിച്ച സഫ്ദര്‍ജംഗ് ആശുപത്രിയില്‍നിന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്നു ഡല്‍ഹി പോലീസ് അറിയിച്ചു. ചികിത്സയ്ക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ മരിച്ച 23-കാരി പെണ്‍കുട്ടിയുടെ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഉടനെത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൊലപാതകശ്രമം (ഐപിസി 307), തെളിവു നശിപ്പിക്കല്‍ (201), തട്ടിക്കൊണ്ടുപോകല്‍ (365), കൂട്ടമാനഭംഗം(376(2)(ജി)) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്. ഇതോടൊപ്പം കൊലപാതകവും (ഐപിസി 302) കൂടി ചേര്‍ക്കും. വ്യാഴാഴ്ചയോടെ കുറ്റപത്രം സമര്‍പ്പിക്കാനാണു ശ്രമമെന്നു ഡല്‍ഹി പോലീസിലെ സ്പെഷല്‍ കമ്മീഷണര്‍ ധര്‍മേന്ദ്ര കുമാര്‍ പറഞ്ഞു.

കൂട്ടമാനഭംഗക്കേസിന്റെ വിചാരണ ഫാസ്റ് ട്രാക്ക് കോടതിയില്‍ ദിവസേന നടത്താനും തീരുമാനിച്ചിട്ടുണ്ട്. സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറായി ദയന്‍ കൃഷ്ണനെ നിയമിച്ചുവെന്നും ഇദ്ദേഹം ഫീസ് വാങ്ങാതെ കേസ് വാദിക്കുമെന്നും ധര്‍മേന്ദ്രകുമാര്‍ പറഞ്ഞു. ബസ് ഡ്രൈവര്‍ റാം സിംഗ്, സഹോദരന്‍ മുകേഷ്, അക്ഷയ് സിംഗ് എന്ന ഠാക്കൂര്‍, പവന്‍, വിനയ് എന്നിവരാണു കേസില്‍ പിടിയിലായത്. ആറാമത്തെ പ്രതിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം ഉയര്‍ത്തിയതിനാല്‍, പ്രായം തെളിയിക്കുന്നതിന് അസ്ഥി പരിശോധന നടത്താന്‍ കോടതിയുടെ അനുമതി തേടാനും പോലീസ് നടപടിയെടുക്കും.


ഏറ്റവുമൊടുവില്‍ പിടിയിലായ ഠാക്കൂറിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍, സുഹൃത്തിന്റെ ബാങ്ക് എടിഎം കാര്‍ഡ്, പ്രതികള്‍ സംഭവസമയത്തു ധരിച്ച വസ്ത്രങ്ങള്‍ തുടങ്ങിയ പ്രധാന തെളിവുകള്‍ കിട്ടിയതായി പോലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് 28-കാരന്‍ എന്‍ജിനിയര്‍ ഇവയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 21-ന് അറസ്റിലായ ഠാക്കൂറിനെ ഡല്‍ഹി കോടതി 12 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. ദക്ഷിണ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍ നിന്നു സാധാരണ സര്‍വീസ് ബസ് ആണെന്നു തെറ്റിദ്ധരിച്ചാണു പെണ്‍കുട്ടിയും സുഹൃത്തും കരാര്‍ അടിസ്ഥാനത്തില്‍ മാത്രം ഓടുന്ന ബസില്‍ കയറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.