ചന്ദ്രശേഖരന്‍ വധം: സംസ്ഥാനം തടസഹര്‍ജി നല്‍കി
Friday, February 1, 2013 11:36 PM IST
ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ 14-ാം പ്രതിയും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി. മോഹനന്റെ ജാമ്യാപേക്ഷയ്ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കി. പി. മോഹനന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ വാദവും കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ജാമ്യാപേക്ഷ ജസ്റീസുമാരായ ടി.എസ്. താക്കൂര്‍, എസ്.ജെ. മുഖോപാധ്യായ എന്നിവരുടെ ബെഞ്ച് ഇന്നു പരിഗണിക്കും.

ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് മോഹനന്‍ സുപ്രീംകോടതിയെ സമീപിച്ചത്. മോഹനനു ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മോഹനന്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും ഒളിവില്‍ പോകാന്‍ സാധ്യതയുണ്െടന്നും രമയുടെ ഹര്‍ജിയില്‍ പറയുന്നു. മോഹനന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെയും തീരുമാനം. 24 നു ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരുന്നുവെങ്കിലും ചില അഭിഭാഷകരുടെ അസൌകര്യം പരിഗണിച്ചു ഇന്നത്തേക്കു നീട്ടിവയ്ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.