പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വം: നരേന്ദ്ര മോഡിക്കെതിരേ കരുനീക്കം ശക്തം
പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വം: നരേന്ദ്ര മോഡിക്കെതിരേ കരുനീക്കം ശക്തം
Friday, February 1, 2013 11:38 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ എന്‍ഡിഎയില്‍ കലഹം രൂക്ഷമാകുന്നതിനിടെ ബിജെപിയും ആര്‍എസ്എസും കരുനീക്കങ്ങള്‍ ഊര്‍ജിതമാക്കി. ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലാണ് ബിജെപിയിലെയും ആര്‍എസ്എസിലെയും പ്രമുഖ നേതാക്കള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ സംബന്ധിച്ചു നിര്‍ണായക ചര്‍ച്ച നടത്തിയത്. അതേസമയം, നരേന്ദ്ര മോഡിയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധം ഉയര്‍ത്തുന്ന ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) തങ്ങളുടെ സ്ഥാനാര്‍ഥിയായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നിര്‍ത്തുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ നരേന്ദ്ര മോഡിയെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കി എന്‍ഡിഎ കക്ഷി ശിരോമണി അകാലിദള്‍ രംഗത്തെത്തി.

പാര്‍ട്ടിക്കുള്ളില്‍ ഭിന്നത നിലനില്‍ക്കുന്നതിനിടയിലാണ് മോഡിയെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനു ബിജെപി -ആര്‍എസ്എസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. അടുത്തിടെ ആര്‍എസ്എസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മോഡിയുടെ പേര് ഉയര്‍ത്തി കാട്ടുമ്പോഴുണ്ടാകുന്ന ഭിന്നത പരിഹരിക്കുന്നതിനായാണ് ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് മുന്‍കൈയെടുത്തുള്ള ഈ നീക്കം. ഇക്കാര്യത്തില്‍ ഭിന്നതയുള്ള മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി, ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് എന്നിവരും ആര്‍എസ്എസ് നേതാക്കളായ ഭിയ്യാജി ജോഷി, സുരേഷ് സോണി, ദത്താത്രേയ ഹൊസ്ബൊലെ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു. ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭിപ്രായ ഭിന്നതയും 2014 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമായിരുന്നു പ്രധാന ചര്‍ച്ചയെന്നാണ് നേതാക്കള്‍ വിശദീകരിക്കുന്നതെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വമായിരുന്നു പ്രധാന വിഷയം. ബിജെപിക്കു നേതൃദാരിദ്യ്രമില്ല. അഡ്വാനിയും സുഷമ സ്വരാജും താനുമുള്‍പ്പെടെ കഴിവു തെളിയിച്ച നിരവധി നേതാക്കളുണ്ട്.


എന്നാല്‍, സ്ഥാനാര്‍ഥിയാകാന്‍ താനില്ല. ഗുജറാത്തില്‍ മൂന്നാംവട്ടവും അധികാരത്തിലെത്തിയ മോഡി ദേശീയ തലത്തില്‍ മികച്ച നേതാവാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉചിതമായ സമയത്തു പ്രഖ്യാപിക്കുമെന്നും നായിഡു വ്യക്തമാക്കി.

അതേസമയം, മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ പകരം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന നിലപാടിലാണ് ജെഡിയു. മോഡിയേക്കാള്‍ പ്രധാനമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യന്‍ നിതീഷ് കുമാറെന്ന് ജെഡിയു എംഎല്‍എ ഹരി കിഷോര്‍ സിംഗ് ചൂണ്ടിക്കാട്ടി. തങ്ങളുടെ പിന്തുണയില്ലാതെ 2014 ല്‍ ആര്‍ക്കും കേന്ദ്രത്തില്‍ അധികാരം കിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.