മത്സരിക്കുന്നില്ലെന്ന തീരുമാനം തന്റേതെന്നു പ്രിയങ്ക
മത്സരിക്കുന്നില്ലെന്ന തീരുമാനം തന്റേതെന്നു പ്രിയങ്ക
Tuesday, April 15, 2014 12:09 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന തീരുമാനം വ്യക്തിപരമാണെന്നു പ്രിയങ്ക ഗാന്ധി. വാരാണസിയില്‍ ബിജെപി പ്രധാനമന്ത്രിസ്ഥാനാര്‍ഥിക്കെതിരേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുറച്ചിരുന്നു എന്ന വാര്‍ത്തകള്‍ പ്രിയങ്കഗാന്ധി നിഷേധിച്ചു.താന്‍ മത്സരിക്കുന്നതിനെ ഹൈക്കമാന്‍ഡ് പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കുന്നില്ലെന്നതു തികച്ചും വ്യക്തിപരമായ തീരുമാനമാണ്. മത്സരിക്കണമായിരുന്നെങ്കില്‍ കുടുംബത്തില്‍നിന്നും പാര്‍ട്ടിയില്‍ നിന്നും തുറന്ന പിന്തുണ തനിക്കുണ്ടാകുമായിരുന്നെന്നും പ്രിയങ്ക പറ ഞ്ഞു. ഇക്കാര്യത്തില്‍ അമ്മ സോണിയഗാന്ധിയുടെയും ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെയും അകമഴിഞ്ഞ പിന്തുണ തനിക്കുണ്ടായിരുന്നെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സഹോദരനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ഗാന്ധി പലതവണ ആവശ്യപ്പെട്ടതാണ്. എന്നാല്‍ വിട്ടുനിന്നത് വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും പ്രിയങ്ക ആവര്‍ത്തിച്ചു.


പ്രിയങ്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളുമില്ലായിരുന്നെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. പ്രിയങ്കയെ മത്സരിക്കുന്നതില്‍ നിന്നാരും തടഞ്ഞിട്ടില്ല. സജീവ രാഷ്ട്രീയത്തിലിറങ്ങുന്നതില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അവരെ ആര്‍ക്കും തടയാനാവില്ലെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.