ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിക്കുനേരേ ആക്രമണം
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിക്കുനേരേ  ആക്രമണം
Tuesday, April 15, 2014 12:22 AM IST
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ഷാസിയ ഇല്‍മിക്കു നേരേ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ഭോപ്പാലില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കമാല്‍ സ്ക്വയറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണു ഷാസിയ ഇല്‍മിക്കു നേരേ കല്ലേറുണ്ടായത്. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ വിമര്‍ശിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു കല്ലേറുണ്ടായത്. മോദി അനുകൂല മുദ്രാവാക്യം വിളിച്ചെത്തിയവരാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. സംഭവത്തെ തുടര്‍ന്നു ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. ആക്രമണത്തില്‍ ഇല്‍മിക്കും ഒപ്പമുള്ളവര്‍ക്കും കാര്യമായ പരിക്കേറ്റില്ല. ഒരു പെണ്‍കുട്ടിയുടെ കൈയില്‍ കല്ലു പതിച്ചു മുറിവേറ്റു. കല്ലേറിനുശേഷവും സംസാരം തുടര്‍ന്ന ഇല്‍മി തങ്ങളുടെ ചൂലുകള്‍ നിങ്ങളുടെ കല്ലുകള്‍ക്കുമേല്‍ വിജയം വരിക്കുമെന്നു പറഞ്ഞു.


അജ്ഞാതരായ ആക്രമികള്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു കൂടുതല്‍ നടപടികളെടുക്കുമെന്നു സിറ്റി പോലീസ് സൂപ്രണ്ട് പങ്കജ് ദീക്ഷിത് പറഞ്ഞു.

ബീഹാറിലും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരേ ആക്രമണമുണ്ടായിരുന്നു.നളന്ദയിലെ സ്ഥാനാര്‍ഥി പ്രകാശിനെതിരേയാണു ആക്രമണമുണ്ടായത്. പ്രകാശിനെ വാഹനത്തില്‍നിന്നു വലിച്ചു പുറത്തിറക്കിയ ആക്രമികള്‍ തല്ലി പരിക്കേല്‍പിച്ചു. തലയ്ക്കും ശരീരത്തിനും പരിക്കേറ്റ പ്രകാശ് ആശുപത്രിയിലാണ്. ഇദ്ദേഹത്തിന്റെ വാഹനവും ആക്രമികള്‍ തകര്‍ത്തു. നളന്ദയിലെ സ്ഥാനാര്‍ഥിക്കെതിരായ ആക്രമണത്തില്‍ പ്രതിക്ഷേധിച്ച് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പാറ്റ്നയില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.