ഗുജറാത്തിലെ വികസനം മിഠായി വിതരണം പോലെ: രാഹുല്‍
ഗുജറാത്തിലെ വികസനം മിഠായി വിതരണം പോലെ: രാഹുല്‍
Tuesday, April 15, 2014 12:22 AM IST
ലാത്തൂര്‍(മഹാരാഷ്ട്ര): നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടുന്ന ഗുജറാത്ത് മോഡല്‍ കുട്ടികള്‍ക്കു മിഠായി വിതരണം ചെയ്യുന്നതുപോലെയാണെന്നും മോദിഭരണംകൊണ്ട് നേട്ടമുണ്ടായത് ഒരു വ്യവസായിക്കു മാത്രമാണെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ഒരു ചതുരശ്ര മീറ്റര്‍ ഭൂമി ഒരു രൂപയ്ക്കാണ് അദാനി ഗ്രൂപ്പിനു നല്കിയതെന്നും അദ്ദേഹം പറഞ്ഞു. ലാത്തൂരില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.

ഗുജറാത്തിലെ കര്‍ഷകരുടെയും ദരിദ്രരുടെയും താത്പര്യം സംരക്ഷിക്കാത്ത സര്‍ക്കാരാണു മോദിയുടേത്. വനിതാ ശാക്തീകരണത്തെക്കുറിച്ചു ബിജെപി കൊട്ടിഘോഷിക്കുകയാണ്. എന്നാല്‍, പബ്ബുകളില്‍ പോയതിന്റെ പേരില്‍ മംഗലാപുരത്ത് ബിജെപിക്കാര്‍ ആര്‍എസ്എസുകാരുമൊത്ത് പെണ്‍കുട്ടികളെ തല്ലിച്ചതച്ചു. ഒരു സ്ത്രീയുടെ ഫോണ്‍ ചോര്‍ത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ അധികാരവും പോലീസ് സേനയെയും ഉപയോഗിച്ചു. ഇതാണോ ഗുജറാത്ത് മോഡല്‍? രാഹുല്‍ ചോദിച്ചു.

നിങ്ങള്‍ എല്‍.കെ. അഡ്വാനിയെക്കുറിച്ചു കേട്ടിട്ടുണ്േടാ? അഡ്വാനിയെയും ജസ്വന്ത് സിംഗിനെയും ഒരു മൂലയ്ക്കാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഒരു പുതിയ നേതാവ് അവതരിച്ചിരിക്കുന്നു. അതാണു നരേന്ദ്ര മോദി. മുമ്പ് അടല്‍ ബിഹാരി വാജ്പേയിയും അഡ്വാനിയും തമ്മിലായിരുന്നു പങ്കാളിത്തം. ഇപ്പോള്‍ മോദിയും അദാനിയും തമ്മിലാണു പാര്‍ട്നര്‍ഷിപ്പ്. ഔറംഗാബാദിന്റയത്ര വലിപ്പമുള്ള 45,000 ഏക്കര്‍ ഭൂമി വെറും 300 കോടി രൂപയ്ക്കാണു നല്കിയത്. ഒരു രൂപയ്ക്ക് ഒരു മിഠായി കിട്ടും. ഗുജറാത്തില്‍ ഒരു ചതുരശ്ര മീറ്റര്‍ ഭൂമി നല്കിയത് ഒരു രൂപയ്ക്കാണ്. അതാകട്ടെ, പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഭൂമി.


നാനോ കാര്‍ നിര്‍മാണ യൂണിറ്റിനു 10,000 കോടി നല്കിയെന്നു കേട്ടു. ആ തുക ഗുജറാത്തില്‍ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ചെലവഴിക്കുന്ന തുകയേക്കാള്‍ അധികമാണ്. സ്ത്രീശാക്തീകരണത്തെക്കുറിച്ചു ബിജെപി വാതോരാതെ സംസാരിക്കുകയാണ്. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ 20,000 സ്ത്രീകളെയാണു കാണാതായത്. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ വികസനത്തിനുവേണ്ടിയാണ് അധികാരം ഉപയോഗിക്കുന്നത്. എന്നാല്‍, സ്ത്രീകളുടെ ഫോണ്‍ ചോര്‍ത്താനാണു ഗുജറാത്തിലെ പോലീസ് സംവിധാനം ഉപയോഗിക്കുന്നത്: രാഹുല്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.