രാജസ്ഥാനില്‍ രാജകീയ പോരാട്ടം
രാജസ്ഥാനില്‍ രാജകീയ പോരാട്ടം
Tuesday, April 15, 2014 12:23 AM IST
വിജയം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസും അട്ടിമറി വിജയം നേടാന്‍ ബിജെപിയും തമ്മിലുള്ള പോരാട്ടമാണു രാജസ്ഥാനില്‍. സംസ്ഥാനത്തെ 15 മണ്ഡലങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള മത്സരവും 10 മണ്ഡലങ്ങളില്‍ ത്രികോണ മത്സരവുമാണു നടക്കുന്നത്. 2009ലെ തെരഞ്ഞെടുപ്പില്‍ 20 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും നാലു ബിജെപി സ്ഥാനാര്‍ഥികളും ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു.

ഒന്നാം ഘട്ടത്തില്‍ 20 മണ്ഡലങ്ങളിലേക്കു 17നു തെരഞ്ഞെടുപ്പു നടക്കും. അഞ്ചു മണ്ഡലങ്ങളിലേക്ക് 24നാണു തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസും ബിജെപിയും ബിഎസ്പിയും ആം ആദ്മി പാര്‍ട്ടിയും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. ഏതാനും മണ്ഡലങ്ങളില്‍ തൃണമൂലിനും സമാജ് വാദി പാര്‍ട്ടിക്കും സ്ഥാനാര്‍ഥികളുണ്ട്.

ആകെ 239 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്. കേന്ദ്രമന്ത്രിമാരായ ചന്ദ്രേഷ് കുമാരി കട്ടോച്ച്, ഗിരിജ വ്യാസ് എന്നിവരുള്‍പ്പടെ 17 വനിതകളും ഇക്കൂട്ടത്തിലുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പുത്രന്‍ ദുഷ്യന്ത് സിംഗ് ഝലാവര്‍- ബാരനിലെ ബിജെപി സ്ഥാനാര്‍ഥിയാണ്. അടുത്തയിടെ ബിജെപി വിട്ട മുന്‍കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് ബാര്‍മെറില്‍ സ്വതന്ത്രനായി മത്സരരംഗത്തുണ്ട്. കഴിഞ്ഞതവണ പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗില്‍നിന്നാണ് ജസ്വന്ത് സിംഗ് വിജയിച്ചത്.

ജസ്വന്ത് സിംഗിന്റെ മകനും ബിജെപി എംഎല്‍എയുമായ മാനവേന്ദ്ര സിംഗിനെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിട്ടുണ്ട്. 2004ല്‍ ബാര്‍മെറിലെ എംപിയായിരുന്നു മാനവേന്ദ്രസിംഗ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ടു തവണ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെടേണ്ടിവന്നു ജസ്വന്തിന്. മുഹമ്മദ് അലി ജിന്നയെ പുകഴ്ത്തി പുസ്തകം എഴുതിയതിനാണ് 2009ല്‍ പാര്‍ട്ടിയില്‍നിന്ന് ആദ്യം പുറത്താക്കിയത്. പിന്നീട് 2010 ജൂണിലാണു തിരിച്ചെടുത്തത്. മൂന്നു തവണ കോണ്‍ഗ്രസ് എംപിയായിരുന്ന സോന റാമാണ് ഇക്കുറി ബിജെപി സ്ഥാനാര്‍ഥി.


ദൌസയില്‍ സഹോദരന്‍മാര്‍ തമ്മിലാണു പോരാട്ടം. കേന്ദ്ര ധനകാര്യ സഹമന്ത്രി നമോ നാരായണ്‍ മീണയും സഹോദരന്‍ ഹരീഷ് ചന്ദ്ര മീണയും കോണ്‍ഗ്രസ്-ബിജെപി സ്ഥാനാര്‍ഥികളായി ദൌസയില്‍ ഏറ്റമുട്ടുന്നു. 2009ല്‍ സ്വതന്ത്രനായ കിരോരിലാല്‍ മീണയാണു വിജയിച്ചത്. മീണ കഴിഞ്ഞ ഡിസംബറില്‍ അംഗത്വം രാജിവയ്ക്കുകയും ചെയ്തു. 1984 മുതല്‍ 2009 വരെ പൈലറ്റ് കുടുംബത്തിന്റെ കുത്തകയായിരുന്നു. ഇവിടം രാജേഷ് പൈലറ്റും രമാ പൈലറ്റും സച്ചിന്‍ പൈലറ്റും മാറി മാറി ദൌസയെ പ്രതിനിധീകരിച്ചിരുന്നു. സച്ചിന്‍ പൈലറ്റ് ഇക്കുറി ആജ്മീറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്.

കേന്ദ്ര പ്രതിരോധ സഹമന്ത്രിയും രാജകുടുംബാംഗവുമായ കുന്‍വര്‍ ജിതേന്ദ്ര സിംഗ് ആണ് ആള്‍വാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 2009ല്‍ രണ്ടു ലക്ഷം വോട്ടുകള്‍ക്കാണു ജിതേന്ദ്ര സിംഗ് വിജയിച്ചത്. അഞ്ചു സ്വതന്ത്രന്‍മാരുള്‍പ്പടെ 18 എതിരാളികളെയാണ് ഇക്കുറി നേരിടേണ്ടത്. കോട്ട രാജകുടുംബാംഗമായ ഇജ്യരാജ് സിംഗ് രണ്ടാം തവണയും കോട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. സിംഗ് ഉള്‍പ്പടെ 12 സ്ഥാനാര്‍ഥികളാണു കോട്ടയില്‍ മത്സരിക്കുന്നത്.

2009ലെ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് ക്യാമ്പുകളിലില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍വിജയവും മോദിതരംഗവുമാണു ബിജെപിക്കു ആവേശം പകരുന്നത്. മൊത്തം 4.26 കോടി വോട്ടര്‍മാരാണു സംസ്ഥാനത്തുള്ളത്. ഇവരില്‍ 2.01 കോടി വോട്ടര്‍മാര്‍ വനിതകളാണ്. 47,948 പോളിംഗ് ബൂത്തുകളാണു രാജസ്ഥാനിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.