മമത താമസിച്ച ഹോട്ടല്‍മുറിയില്‍ തീപിടിത്തം
Friday, April 18, 2014 11:09 PM IST
മാള്‍ഡ: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ തീപിടിത്തത്തില്‍നിന്നു രക്ഷപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം മാള്‍ഡയിലെത്തിയതായിരുന്നു അവര്‍.

ഇന്നലെ വൈകുന്നേരം ആറേമുക്കാലോടെ മമത താമസിച്ചിരുന്ന മുറിയിലെ എയര്‍കണ്ടീഷനറിനു തീപിടിച്ചു. ഈസമയം അവര്‍ ടോയ്ലെറ്റിലായിരുന്നു. പുകയെത്തുടര്‍ന്നു പ്രയാസം നേരിട്ട മമത ജോയ്ദീപ് എന്ന സഹായിയെ അലറി വിളിച്ചു. മമതയുടെ നിലവിളി കേട്ടു പാഞ്ഞെത്തിയ ജോയ്ദീപ് മമതയെ പുതപ്പില്‍ പൊതിഞ്ഞു മുറിക്കു പുറത്തെത്തിക്കുകയായിരുന്നു. മുറി മുഴുവന്‍ പുക നിറഞ്ഞിരുന്നു.

ഡോക്ടര്‍ എത്തി ഉടന്‍തന്നെ മുഖ്യമന്ത്രിയെ പരിശോധിച്ചു. അഗ്നിശമന സേന ഉടന്‍തന്നെ തീയണയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രി യുടെ ആരോഗ്യനിലയില്‍ കുഴപ്പമൊന്നുമില്ലെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പിന്നീട് അറിയിച്ചു. സംഭവത്തെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം കാരണമെന്നു കരുതുന്നു. എന്നാല്‍, തീപിടിത്തത്തിനു പിന്നില്‍ ഗൂഢാലോചനയുള്ളതായി തൃണമൂല്‍ നേതാവും ഗതാഗതമന്ത്രിയുമായ മദന്‍ മിത്ര ആരോപിച്ചു. സംഭവം നടക്കുമ്പോള്‍ മമത ഒന്നാംനിലയിലായിരുന്നു. താന്‍ മിഥുന്‍ ചക്രവര്‍ത്തിക്കൊപ്പം മൂന്നാംനിലയിലുണ്ടായിരുന്നുവെന്നും മദന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.