സ്വകാര്യ ടെലികോം കമ്പനികളിലും സിഎജിക്ക് ഓഡിറ്റിംഗ് നടത്താമെന്നു സുപ്രീംകോടതി
സ്വകാര്യ ടെലികോം കമ്പനികളിലും സിഎജിക്ക് ഓഡിറ്റിംഗ് നടത്താമെന്നു സുപ്രീംകോടതി
Friday, April 18, 2014 11:41 PM IST
ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളിലും കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനു (സിഎജി) ഓഡിറ്റിംഗ് നട ത്താമെന്നു സുപ്രീംകോടതി. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേ സ്വകാര്യ ടെലികോം കമ്പനികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണു സുപ്രീംകോടതിയുടെ ഉത്തരവ്. സര്‍ക്കാരിന്റെ സ്പെക്ട്രവും റവന്യു വരുമാനവുമായി ബന്ധപ്പെട്ട ഓഹരിയും പങ്കിടുന്നുണ്െടങ്കില്‍ സ്വകാര്യ കമ്പനികള്‍ കണക്കുകള്‍ സിഎജിക്കു കൈമാറണമെന്നും ജസ്റീസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സര്‍ക്കാരിന്റെ റവന്യു വരുമാനത്തില്‍ ഓഹരി പങ്കിടുന്നവരുടെ കണക്കുകളും സിഎജിക്കു പരിശോധിക്കാമെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതി ജനുവരി ആറിന് ഉത്തരവിട്ടത്. ഇതംഗീകരിച്ച സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവിനെതിരേ അസോസിയേഷന്‍ ഓഫ് യുണിഫൈഡ് സര്‍വീസ് പ്രൊവൈഡേഴ്സ് ഓഫ് ഇന്ത്യ, സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയവ നല്‍കിയ ഹര്‍ജി തള്ളി.


ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളില്‍നിന്നു ലഭിക്കുന്ന ലാഭ-നഷ്ട കണക്കുകള്‍ സര്‍ക്കാരിനെ അറിയിക്കണമെന്നാണു വ്യവസ്ഥയുള്ളതെന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, സര്‍വീസിനത്തില്‍ ലഭിക്കുന്ന ഫീസിന്റെ തുക ശരിയാണോ എന്നു പരിശോധിക്കാനുള്ള അവകാശം സര്‍ക്കാരിനില്ലെന്നായിരുന്നു കമ്പനികളുടെ വാദം. ട്രായി നിബന്ധനകള്‍ പാലിച്ചുള്ള അക്കൌണ്ടുകള്‍ സൂക്ഷിക്കുന്നതായും ധനകാര്യ കണക്കുകള്‍ സിഎജിക്കു നല്‍കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും ഇവര്‍ കോടതിയില്‍ വാദിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.