അഞ്ചാം ഘട്ടത്തില്‍ കനത്ത പോളിംഗ്
Friday, April 18, 2014 11:41 PM IST
ന്യൂഡല്‍ഹി: ഇന്നലെ നടന്ന അഞ്ചാംഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. 12 സംസ്ഥാനങ്ങളിലെ 121 മണ്ഡലങ്ങളിലേക്കാണു വോട്ടെടുപ്പു നടന്നത്. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം സീറ്റുകളിലേക്കു വോട്ടെടുപ്പു നടന്ന ഘട്ടമാണിത്. ഇതോടെ 233 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പു നടന്നു.

കര്‍ണാടകയിലെ 28 സീറ്റുകളിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ പത്തു ശതമാനം അധികമാണിത്. 19 സീറ്റുകളിലേക്കു തെരഞ്ഞെടുപ്പു നടന്ന മഹാരാഷ്ട്രയില്‍ 61.7 ശതമാനം പേര്‍ വോട്ട് ചെയ്തു. രാജസ്ഥാനില്‍ 20 സീറ്റുകളിലേക്കു തെരഞ്ഞെടുപ്പു നടന്നു. 63.25 ശതമാനമാണു പോളിംഗ്. ഗംഗാനഗര്‍, ബാര്‍മര്‍ മണ്ഡലങ്ങളില്‍ എഴുപതു ശതമാനത്തിലധികം പോളിംഗുണ്ടായി.


നാലു മണ്ഡലങ്ങളില്‍ വോട്ടെടുപ്പു നടന്ന പശ്ചിമബംഗാളിലാണ് ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത്-78.89 ശതമാനം. ഏഴു മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പു നടന്ന ബിഹാറില്‍ പോളിംഗ് 56 ശതമാനം. കഴിഞ്ഞ തവണ വെറും 39.3 ശതമാനം മാത്രമായിരുന്നു പോളിംഗ്. മൂന്നു മണ്ഡലങ്ങളില്‍ വോട്ടെടുപ്പു നടന്ന ഛത്തീസ്ഗഡില്‍ 63.44 ശതമാനം പോളിംഗുണ്ടായി. യുപിയില്‍ 11 മണ്ഡലങ്ങളില്‍ ശരാശരി പോളിംഗ് 62.52 ശതമാനമായിരുന്നു. ഒഡീഷയില്‍ 11 മണ്ഡലങ്ങളിലും മധ്യപ്രദേശില്‍ 10 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നു.

ഇന്നലെ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് മധ്യപ്രദേശിലായിരുന്നു- 54 ശതമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.