ബാര്‍ ലൈസന്‍സ് പുതുക്കലില്‍ വിവേചനം കാട്ടിയിട്ടില്ലെന്നു കേരളം
Friday, April 18, 2014 11:43 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയതില്‍ യാതൊരു വിവേചനവും കാട്ടിയിട്ടില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അര്‍ഹതയുള്ള ബാറുകള്‍ക്കു മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുള്ളൂ. ഇടക്കാല ഉത്തരവിലൂടെ ലൈസന്‍സ് നേടിയ ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല. എക്സൈസ് കമ്മീഷണറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണു ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കിയതെന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ബാര്‍ ലൈസന്‍സുകള്‍ പുതുക്കിയതില്‍ സംസ്ഥാന സര്‍ക്കാര്‍ വിവേചനം കാട്ടിയെന്നാരോപിച്ചു ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. പല ത്രീസ്റാര്‍ ഹോട്ടലുകളെയും ലൈസന്‍സ് പുതുക്കിയപ്പോള്‍ തഴഞ്ഞെന്നും എന്നാല്‍, ചില ടൂ സ്റാര്‍ ഹോട്ടലുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുണ്െടന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. അങ്ങനെയുണ്െടങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നു കോടതി വ്യക്തമാക്കിയിരുന്നു. ഫോര്‍ സ്റാര്‍ ഹോട്ടലുകള്‍ക്കുപോലും ബാര്‍ ലൈസന്‍സ് കൊടുക്കാതിരിക്കുമ്പോള്‍ നിലവാരമില്ലാത്ത ബാറുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും കോടതി ചോദ്യമുന്നയിച്ചിരുന്നു.


നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നായിരുന്നു ഏപ്രില്‍ രണ്ടിനു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2011 ഡിസംബറില്‍ മദ്യനയം ഭേദഗതി ചെയ്യുന്നതിനു മുമ്പ് ലൈസന്‍സിന് അപേക്ഷിച്ച തങ്ങള്‍ക്കു സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ആറു ത്രീ സ്റാര്‍ ഹോട്ടലുകളാണു കോടതിയെ സമീപിച്ചത്. മദ്യനയത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനു മുമ്പ് നല്‍കിയ അപേക്ഷകളാണെന്നും തങ്ങളുടെ അപേക്ഷകളില്‍ ലൈസന്‍സ് നല്‍കാവുന്നതാണെന്ന് എക്സൈസ് കമ്മീഷണര്‍ ശിപാര്‍ശ ചെയ്തിരുന്നതാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

എന്നാല്‍, ഇക്കാര്യത്തില്‍ ത്രീസ്റാര്‍ ഹോട്ടലുകളുടെ വാദം നിലനില്‍ക്കില്ലെന്നാണു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2011ലെ മദ്യനയ ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്. ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കു നേരത്തേ ലൈസന്‍സ് നല്‍കിയത്. അതിനാല്‍, ലൈസന്‍സ് പുതുക്കാന്‍ അര്‍ഹതയുണ്െടന്ന ഇവരുടെ വാദം നിയമപരമായി നിലനില്‍ക്കില്ല. ലൈസന്‍സ് നല്‍കുന്നതു കോടതിയുടെ അന്തിമവിധിക്ക് അനുസൃതമായിരിക്കുമെന്നു വ്യക്തമാക്കിയിട്ടുള്ളതാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.

കേസ് ഈ മാസം 22ന് കോടതി പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.