വാരാണസിയില്‍ മോദി 24നു പത്രിക നല്‍കും
വാരാണസിയില്‍ മോദി  24നു പത്രിക നല്‍കും
Sunday, April 20, 2014 12:29 AM IST
ന്യൂഡല്‍ഹി: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഈ മാസം 24നു വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മോദിയുടെ വലംകൈ ആയ അമിത്ഷാ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോദി പത്രിക സമര്‍പ്പിക്കുന്നതോടെ ബിജെപി തരംഗം എന്നു പറയുന്നതു സുനാമിയായി മാറുമെന്നു അമിത് ഷാ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ മേയ് 12 നാണു വാരാണസിയില്‍ തെരഞ്ഞെടുപ്പ്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധയോടെ രാജ്യം മുഴുവന്‍ ഉറ്റു നോക്കുന്ന മത്സരമാണു വാരാണസിയില്‍ ഇത്തവണ നടക്കുന്നത്. ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായി, സമാജ് വാദി പാര്‍ട്ടിയിലെ കൈലാഷ് ചൌരസ്യ എന്നിവരാണു മോദിയുടെ പ്രധാന എതിരാളികള്‍. വഡോദരയിലും വാരാണസിയിലുമായി രണ്ടു മണ്ഡലങ്ങളിലാണു മോദി ഇത്തവണ ജനവിധി തേടുന്നത്. വഡോധരയില്‍ കഴിഞ്ഞ ഒമ്പതിനു പത്രിക സമര്‍പ്പിച്ചിരുന്നു.

പാര്‍ട്ടിയിലെ ചില നേതാക്കള്‍ മാത്രം അമിതമായ ആത്മവിശ്വാസം മോദിയുടെ കാര്യത്തില്‍ പുലര്‍ത്തുമ്പോള്‍ വാരാണസിയില്‍ രൂപപ്പെട്ടു വരുന്ന മോദി വിരുദ്ധ തരംഗം തങ്ങള്‍ക്കെതിരായ ധ്രുവീകരണമുണ്ടാകുമെന്ന ആശങ്ക ബിജെപിക്കുള്ളില്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. വാരാണസിയിലെ 18 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടര്‍മാര്‍ക്കിടയില്‍ മോദി വിരുദ്ധ വികാരം ഉണ്ടായാല്‍ ബിജെപിക്കു തിരിച്ചടിയാകുമെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം കടുത്ത ആശങ്കയിലാണ്. മുതിര്‍ന്ന മുസ്ലിം നേതാക്കള്‍ മോദിക്കെതിരായി ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുന്നില്ലെങ്കിലും അഴിമതിക്കെതിരേ പോരാടുന്നവരെ പിന്തുണയ്ക്കുമെന്ന നിലാപാടറിയിച്ചിട്ടുണ്ട്. പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രാധാന്യം നല്‍കുന്നവരോടൊപ്പമേ നില്‍ക്കൂ എന്നും അവര്‍ വ്യക്തമാക്കയിട്ടുണ്ട്. മഹന്തുകളും മഠാധിപന്‍മാരും ഉള്‍പ്പെടുന്ന വാരാണസിയിലെ സന്യാസി സംഘം മോദിക്കെതിരായി ശബ്ദമുയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്. മുസ്ലിം വോട്ടുകളുടെ ധ്രുവീകരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി ബിജെപി നേതാക്കള്‍ പറയുന്നത് വാരാണസിയില്‍ മോദിയുടെ വിജയം ഉറപ്പിച്ചതാണെന്നും ഭൂരിപക്ഷത്തിനു വേണ്ടി മാത്രമാണു മത്സരം നടക്കുന്നതെന്നുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.