ഭഗല്‍പുരില്‍ മിന്നും ഹാട്രിക് തേടി ഷാനവാസ് ഹുസൈന്‍
ഭഗല്‍പുരില്‍ മിന്നും ഹാട്രിക് തേടി ഷാനവാസ് ഹുസൈന്‍
Sunday, April 20, 2014 12:46 AM IST
ബിഹാറിലെ പ്രശസ്ത സില്‍ക്ക് പട്ടണമായ ഭഗല്‍പുരില്‍ മിന്നുന്ന ഹാട്രിക് വിജയമാണു ബിജെപിയുടെ മുസ്ലിം മുഖമായ ഷാനവാസ് ഹുസൈന്‍ ലക്ഷ്യമിടുന്നത്. ആര്‍ജെഡിയുടെ ശൈലേഷ്കുമാര്‍, ജെഡി-യുവിന്റെ അബു കൈസര്‍ എന്നിവരാണു ഷാനവാസ് ഹുസൈന്റെ പ്രധാന എതിരാളികള്‍. ബിഎസ്പിയുടെ നൌഷാദ ഖാനമും ഒരു കൈ നോക്കാനുണ്ട്. 24നാണ് ഇവിടെ തെരഞ്ഞെടുപ്പ്.

ലോക് ജനശക്തി പാര്‍ട്ടിയുമായുള്ള തെരഞ്ഞെടുപ്പു സഖ്യം ബിജെപിക്ക് ഇവിടെ നേട്ടമാകും. മണ്ഡലത്തിലെ നിര്‍ണായക ദളിത് വോട്ടുകളില്‍ രാം വിലാസ് പാസ്വാനു ചെറുതല്ലാത്ത സ്വാധീനമുണ്ട്. വാജ്പേയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്ന ഷാനവാസ് ഹുസൈന്‍ 2009ല്‍ 55,811 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആര്‍ജെഡിയിലെ ശകുനി ചൌധരിയെ ഹുസൈന്‍ തോല്പിച്ചത്. 2006ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ഏതാണ്ട് ഇതേ മാര്‍ജിനില്‍ ഹുസൈന്‍ ശകുനി ചൌധരിയെ പരാജയപ്പെടുത്തിയിരുന്നു. 2005ല്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയായി സുശീല്‍കുമാര്‍ മോദി സ്ഥാനമേറ്റതിനെത്തുടര്‍ന്നാണു ഭഗല്‍പുരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

രാജ്യമെങ്ങും മോദിതരംഗമാണെന്നും അതു ഭഗല്‍പുരിലും തന്നെ സഹായിക്കുമെന്നും ഷാനവാസ് ഹുസൈന്‍(45) ആത്മവിശ്വാസം പ്രകടിപ്പിക്കു ന്നു. ഒന്നര ലക്ഷത്തി നും രണ്ടു ലക്ഷത്തിനുമിടയില്‍ ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഭഗല്‍പുരില്‍ പ്രചാരണത്തിന് കഴിഞ്ഞദിവസം മോദിയെത്തിയിരുന്നു. മണ്ഡലത്തില്‍ 12 ശതമാനം ദളിത് വോട്ടുണ്ട്. മുസ്ലിംകള്‍ 20 ശതമാനം വരും.


അതേസമയം, ഷാനവാസ് ഹുസൈന്റെ അവകാശവാദങ്ങള്‍ ആര്‍ജെഡി സ്ഥാനാര്‍ഥി ശൈലേഷ്കുമാര്‍ തള്ളി. ഭഗല്‍പുരില്‍ മോദിതരംഗമൊന്നും ഏശില്ലെന്നു ശൈലേഷ്കുമാര്‍(38) പറയുന്നു. ഈ ലോക്സഭാ മണ്ഡലത്തിനു കീഴിലുള്ള ബിഹ്പുര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നു മൂന്നുതവണ എംഎല്‍എയായ ആളാണു ശൈലേഷ്കുമാര്‍.

പരമ്പരാഗതമായ യാദവ്, മുസ്ലിം വോട്ടുകള്‍ ഇക്കുറിയും സഹായത്തിനെത്തുമെന്ന് ആര്‍ജെഡി പ്രതീക്ഷിക്കുന്നു. മണ്ഡലത്തില്‍ സ്വാധീനമുള്ള ഗംഗോത സമുദായാംഗമാണ് ആര്‍ജെഡി സ്ഥാനാര്‍ഥി. യാദവ-മുസ്ലിം-ഗംഗോത വോട്ട് ഒന്നിക്കുമ്പോള്‍ 35 ശതമാനമാകും. ബിഹ്പുര്‍, ഗോപാല്‍പുര്‍, പിര്‍പെയ്ന്റി, കാഹല്‍ഗാവ്, ഭഗല്‍പുര്‍, നാഥ്നഗര്‍ എന്നിവയാണു ലോക്സഭാ മണ്ഡലത്തിനു കീഴിലുള്ള നിയമസഭാ മണ്ഡലങ്ങള്‍. ഇതില്‍ മൂന്നെണ്ണം ബിജെപിയുടെ പക്കലാണ്. രണ്ടു സീറ്റില്‍ ജെഡി-യുവും ഒരെണ്ണത്തില്‍ കോണ്‍ഗ്രസും വിജയിച്ചു. ആര്‍ജെഡിക്ക് എംഎല്‍എമാരില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.