മോദി ദൂതന്മാരെ അയച്ചുവെന്ന ഗിലാനിയുടെ ആരോപണത്തില്‍ ദുരൂഹത തുടരുന്നു
Monday, April 21, 2014 11:08 PM IST
ശ്രീനഗര്‍/ലക്നോ: കാഷ്മീര്‍ പ്രശ്നത്തില്‍ മൃദുനിലപാടിലെത്തുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ നരേന്ദ്രമോദി ദൂതന്മാരെ അയച്ചുവെന്ന ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ ആരോപണത്തില്‍ ദുരൂഹത തുടരുന്നു. മോദി അയച്ച ദൂതന്മാരിലൊരാള്‍ ലോക്ജനശക്തി പാര്‍ട്ടി നേതാവാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഗിലിനിയുമായി കൂടിക്കാഴ്ച നടത്തിയതായി എന്‍ഡിഎ ഘടകക്ഷിയായ എല്‍ജെപിയുടെ നേതാവ് സഞ്ജയ് സറാഫ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ മോദിയുടെ ദുതനായാണ് അതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.


ഗിലാനിയുമായുള്ള ബന്ധം വ്യക്തിപരമാണ്. മുമ്പു പലതവണ ഹുറിയത്ത് നേതാവിനെ സന്ദര്‍ശിച്ചിട്ടുണ്ട്. വാര്‍ത്തകളില്‍ ആരോപിച്ചിരിക്കുന്ന രീതിയില്‍ കൂടിക്കാഴ്ച നടന്നിട്ടില്ല. ഈവര്‍ഷം മാര്‍ച്ചില്‍ ചികിത്സയ്ക്കായി ഗിലാനി ഡല്‍ഹിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ കണ്ടില്ലെന്നും സറാഫ് വ്യക്തമാക്കി.

ഗിലാനിയുമായി സംസാരിക്കാന്‍ മോദി ദൂതന്മാരെ അയച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു ബിജെപി നേതാവ് ലാല്‍ജി ഠണ്ഡന്‍ പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ നിര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസിന്റെ മുഖംമൂടി അണിഞ്ഞാണു ഗിലാനി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.