അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളണമെന്നു രാജകുടുംബം
അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളണമെന്നു രാജകുടുംബം
Wednesday, April 23, 2014 12:11 AM IST
ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നു രാജകുടുംബം. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം നിര്‍ബന്ധപൂര്‍വമാണു സാക്ഷിമൊഴി രേഖപ്പെടുത്തിയതെന്നും ഏകപക്ഷീയമായാണു റിപ്പോര്‍ട്ട് തയാറാക്കിയതെന്നും വ്യക്തമാക്കാനാണു തിരുവിതാംകൂര്‍ രാജകുടുംബം തീരുമാനിച്ചിരിക്കുന്നത്. ഇന്നു കേസ് പരിഗണിക്കുന്നതിനു മുമ്പായി ഇക്കാര്യം സത്യവാങ്മൂലമായി സമര്‍പ്പിക്കാനും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ ഗുരുതരമായ ക്രമക്കേടുകളുണ്െടന്നും അമൂല്യ സ്വത്തുക്കള്‍ പലതും രാജകുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ പുറത്തുകടത്തി എന്നുമടക്കം നിരവധി ആരോപണങ്ങളാണു ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുള്ള ശിപാര്‍ശകള്‍ പലതും നടപ്പാക്കാന്‍ പറ്റാത്തവയാണെന്നാണു രാജകുടുംബം ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കിയാല്‍ ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഗുരുതരമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന അമിക്കസ് ക്യൂറി തങ്ങളില്‍നിന്നു വിവരങ്ങള്‍ തേടിയിട്ടുമില്ല.


ആചാരാനുഷ്ഠാനങ്ങളെ എതിര്‍ക്കുന്നതും നിലവിലുള്ള രീതികളെ തള്ളിപ്പറയുന്നതുമായ നിര്‍ദേശങ്ങളാണ് അമിക്കസ് ക്യൂറി മുന്നോട്ടു വച്ചിരിക്കുന്നത്. സാക്ഷികളില്‍ സമ്മര്‍ദം ചെലുത്തിയാണു മൊഴികള്‍ രേഖപ്പെടുത്തിയത്. ഇക്കാര്യം പല സാക്ഷികളും പുറത്തു പറഞ്ഞിട്ടുമുണ്െടന്നും രാജകുടുംബം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്ന ആരോപണങ്ങള്‍ അതീവ ഗൌരവമേറിയതാണെന്നും അതിനാല്‍ അതു സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും എതിര്‍ കക്ഷികളും ആവശ്യപ്പെടുന്നു. ഇതിനിടെ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് പൊതുനന്മയ്ക്ക് ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് ഒരു പൊതുതാത്പര്യ ഹര്‍ജിയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.