രോഹിത് ശേഖര്‍ തിവാരിയുടെ മകനെന്നു ഹൈക്കോടതി
Wednesday, April 23, 2014 12:20 AM IST
ന്യൂഡല്‍ഹി: ആറുവര്‍ഷത്തെ നിയമയുദ്ധത്തിനു ശേഷം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി. തിവാരിയുടെ മകനാണു രോഹിത് ശേഖറെന്നു ഡല്‍ഹി ഹൈക്കോടതി പ്രഖ്യാപിച്ചു. വിധി പ്രഖ്യാപനം കേട്ടതോടെ രോഹിതിന്റെ അമ്മ കോടതിയില്‍ പൊട്ടിക്കരഞ്ഞു. രോഹിത് ശാന്തനായി കോടതി നടപടി വീക്ഷിച്ചുകൊണ്ടിരുന്നു.

രോഹിത് തന്റെ മകനാണെന്നു തിവാരി പറഞ്ഞതായുള്ള പത്ര വാര്‍ത്തകളാണു കോടതി വിധിപ്രഖ്യാപനത്തിന് അടിസ്ഥാനമാക്കിയത്. രോഹിതിന്റെ അഭിഭാഷകരാണു പ്രമുഖ ഇംഗ്ളീഷ് ദിനപത്രങ്ങളില്‍ മാര്‍ച്ച് നാലിനു പ്രസിദ്ധീകരിച്ച വാര്‍ത്ത കോടതിയില്‍ ഹാജരാക്കിയത്. രണ്ടു ദിവസമായി തിവാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ എത്താതിരുന്നതും കോടതി നിരീക്ഷിച്ചു.എന്‍.ഡി. തിവാരിയും ഉജ്വല ശര്‍മയും തന്റെ മാതാപിതാക്കളാണെന്നു ചൂണ്ടിക്കാട്ടി രോഹിത് ശേഖര്‍ 2008 ലാണ് കോടതിയെ സമീപിക്കുന്നത്. കോടതിക്കു പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ അവസരം നല്കണമെന്ന തിവാരിയുടെ ആവശ്യം കോടതി നിരാകരിച്ചിരുന്നു. ഉജ്വല ശര്‍മ ഇതിനെ എതിര്‍ത്തതിനെത്തുടര്‍ന്നായിരുന്നു ഇത്.


തുടര്‍ന്നു സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ ജനിതക പരിശോധനയില്‍ രോഹിത് തിവാരിയുടെ മകനാണെന്നു സ്ഥീരികരിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.