മോദി ചരിത്രത്തിലെ മികച്ച പ്രധാനമന്ത്രിയാകും: രമണ്‍ സിംഗ്
Wednesday, April 23, 2014 12:21 AM IST
ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കു പിന്തുണയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് രംഗത്തെത്തി. നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാകുമെന്ന് രമണ്‍ സിംഗ് പറഞ്ഞു. മോദിയെ മാത്രം മുന്‍നിര്‍ത്തി ബിജെപി പ്രചാരണം നടത്തുന്നതിനെതിരേ മുതിര്‍ന്ന നേതാക്കള്‍ അമര്‍ഷം പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണു ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മോദിക്കെതിരേ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും രംഗത്തെത്തിയിരുന്നു. ഭോപ്പാലില്‍നിന്നു ജനവിധി തേടാന്‍ അഡ്വാനി ശ്രമം നടത്തിയെങ്കിലും ഗാന്ധിനഗര്‍ സീറ്റാണ് അദ്ദേഹത്തിനു ലഭിച്ചത്. രാജ്യത്തു ബിജെപി തരംഗം മാത്രമാണ് ഉള്ളതെന്നും മോദിതരംഗം ഇല്ലെന്നും ജോഷി പറഞ്ഞതു മാധ്യമശ്രദ്ധ നേടി. പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജും നരേന്ദ്ര മോദിയും തമ്മില്‍ അത്ര രസത്തിലല്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.


ഈ സാഹചര്യത്തിലാണു രമണ്‍ സിംഗ് മോദിക്കു പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഛത്തീസ്ഗഡിലെ 11 മണ്ഡലങ്ങളിലും ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദി തരംഗവും ഛത്തീസ്ഗഡിലെ പത്തു വര്‍ഷത്തെ ബിജെപി ഭരണവും ഇതിനു വഴിതെളിക്കും. രാജ്നന്ദഗാവ് മണ്ഡലത്തില്‍നിന്ന് രമണ്‍ സിംഗിന്റെ മകന്‍ അഭിഷേക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

രാജ്നന്ദഗാവ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് അറുപത്തിയൊന്നുകാരനായ രമണ്‍ സിംഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.