കോണ്‍ഗ്രസ് പ്രതീക്ഷ മയിലാടുതുറയിലും ശിവഗംഗയിലും
Wednesday, April 23, 2014 12:15 AM IST
ചെന്നൈ: തമിഴ്നാട്ടില്‍ ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്കു മത്സരിക്കുന്ന കോണ്‍ഗ്രസ് മയിലാടുതുറയിലും ശിവഗംഗയിലും വാനോളം പ്രതീക്ഷ പുലര്‍ത്തുന്നു. മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യരാണു മയിലാടുതുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

ശിവഗംഗയില്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി മത്സരിക്കുന്നു. വിരുതുനഗര്‍, തിരുപ്പൂര്‍, ഡിണ്ടിഗല്‍, കന്യാകുമാരി എന്നീ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഒരു കൈ നോക്കുന്നുണ്ട്.

മയിലാടുതുറയിലെ മുന്‍ എംപികൂടിയാണു മണിശങ്കര്‍ അയ്യര്‍. ഈ ഗ്രാമീണ മണ്ഡലത്തില്‍ ദ്രാവിഡ കക്ഷികളെ പിന്തള്ളി കോണ്‍ഗ്രസ് പതാക പാറിക്കാന്‍ ഊര്‍ജിത പ്രചാരണമാണ് അദ്ദേഹം നടത്തുന്നത്. 1991ല്‍ ഇവിടെ ആദ്യമായി വിജയിച്ച മണിശങ്കര്‍ അയ്യര്‍ 1999, 2004 തെരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ചു.

അണ്ണാ ഡിഎംകെയുടെ ഭാരതി മോഹന്‍, ഡിഎംകെയുടെ ഘടകകക്ഷിയായ മക്കള്‍ മനിതേയ കക്ഷിയുടെ ഹൈദര്‍ അലി, എന്‍ഡിഎ മുന്നണിയുടെ ഭാഗമായ പിഎംകെയുടെ സ്ഥാനാര്‍ഥി അഗോരം എന്നിവരും മത്സരിക്കുന്നു. മുസ്ലിം വോട്ട് നിര്‍ണായകമായ മണ്ഡലമാണിത്.

പി. ചിദംബരം ഏഴുവട്ടം പ്രതിനിധീകരിച്ച ശിവഗംഗയില്‍ മകന്‍ കാര്‍ത്തി(42)യാണു കോണ്‍ഗ്രസ് പതാക പേറുന്നത്. മണ്ഡലത്തിലെ വികസനം മുന്‍നിര്‍ത്തിയാണു കാര്‍ത്തിയുടെ പ്രചാരണം. ആളും അര്‍ഥവും വേണ്ടത്രയുള്ള കാര്‍ത്തി ഇവിടെ പ്രചണ്ഡമായ പ്രചാരണമാണു നടത്തിയത്.


അണ്ണാ ഡിഎംകെയുടെ പി.ആര്‍. സെന്തില്‍നാഥന്‍, ബിജെപിയുടെ എച്ച്. രാജ എന്നിവരും ശക്തമായി രംഗത്തുണ്ട്. കുടുംബപ്പോര് ഡിഎംകെയെ ദുര്‍ബലമാക്കിയിരിക്കുന്നു.

അഴഗിരിയുടെ പിന്തുണ കാര്‍ത്തിക്കാണ്. 1984 മുതല്‍ ഏഴുവട്ടം പി. ചിദംബരം പ്രതിനിധീകരിച്ച മണ്ഡലമാണിത്. 1999ല്‍ ടിഎംസി സ്ഥാനാര്‍ഥിയായി മത്സരിച്ച ചിദംബരം കോണ്‍ഗ്രസിന്റെ ഇ.എം.എസ്. നാച്ചിയപ്പനോടു തോറ്റു. ശിവഗംഗയിലെ വോട്ടര്‍മാരില്‍ പത്തു ശതമാനം മുസ്ലിംകളാണ്.

മുന്‍ കേന്ദ്രമന്ത്രിയും തമിഴ്നാട് പിസിസി മുന്‍ അധ്യക്ഷനുമായ ഇ.വി.കെ.എസ്. ഇളങ്കോവനാണു തിരുപ്പൂരിലെ സ്ഥാനാര്‍ഥി. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാന്‍ മടിച്ചുനിന്നപ്പോള്‍ സീറ്റ് ചോദിച്ചുവാങ്ങി മത്സരിക്കുന്നയാളാണ് ഇളങ്കോവന്‍. വിരുതുനഗറില്‍ സിറ്റിംഗ് എംപി മാണിക്ക ടാഗോര്‍ പ്രചാരണത്തില്‍ മുന്നിലെത്തിയിട്ടുണ്ട്. എംഡിഎംകെ നേതാവ് വൈക്കോയാണ് ഇവിടെ മാണിക്ക ടാഗോറിന്റെ പ്രധാന എതിരാളി. കഴിഞ്ഞതവണ വൈക്കോയെയാണു ടാഗോര്‍ പരാജയപ്പെടുത്തിയത്.

ഡിണ്ടിഗലില്‍ സിറ്റിംഗ് എംപി എന്‍.എസ്.വി. ചിത്തനാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഹാട്രിക് തേടുന്ന ചിത്തന്‍ പ്രചാരണത്തില്‍ ഏറെ മുന്നേറിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.