തുടര്‍ച്ചയായ എട്ടാംവിജയം തേടി ഇന്‍ഡോറിന്റെ സുമിത്ര തായി
തുടര്‍ച്ചയായ എട്ടാംവിജയം തേടി  ഇന്‍ഡോറിന്റെ സുമിത്ര തായി
Wednesday, April 23, 2014 12:35 AM IST
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച 1989ലാണു സുമിത്ര മഹാജന്‍ ആദ്യ തെരഞ്ഞെടുപ്പ് ഇന്നിംഗ്സിനിറങ്ങിയത്. ഒരു കളിക്കാരനു നേടാവുന്നതിന്റെ പരമാവധി നേടി സച്ചിന്‍ പാഡഴിച്ചുകഴിഞ്ഞു.

എന്നാല്‍, ഇന്‍ഡോറുകാരുടെ സുമിത്രാ തായി തെരഞ്ഞെടുപ്പ് ഇന്നിംഗ്സില്‍ നോട്ടൌട്ടായി തുടരുന്നു. എട്ടാം മത്സരത്തിന്റെ ആവേശത്തിലാണിവര്‍. ഇതിനു മുമ്പ് തുടര്‍ച്ചയായ ഏഴു വിജയം നേടിയിട്ടുള്ള സിപിഐയുടെ ഗീതാ മുഖര്‍ജിയുടെ റിക്കാര്‍ഡിനൊപ്പമാണു സുമിത്ര മഹാജന്‍. ബംഗാ ളിലെ പന്‍സ്കുര മണ്ഡലത്തെയാണു ഗീതാ മുഖര്‍ജി പ്രതിനിധീകരിച്ചിരുന്നത്. പ്രായം എഴുപത് ആയെങ്കിലും ചെറുപ്പത്തിന്റെ ആവേശത്തിലാണ് സുമിത്ര മഹാജന്‍.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിരുദ്ധ തരംഗം ആഞ്ഞടിച്ച 1989ലെ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. സേഥിയെ നേരിടാന്‍ ബിജെപി നിയോഗിച്ചത് സുമിത്രയെ ആയിരുന്നു. 1985ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞ വോട്ടിനു തോറ്റ തന്നെ സേഥിയെപ്പോലെയൊരു അതികായനെതിരേ മത്സരിപ്പിക്കുമെന്നു കരുതിയില്ലെന്ന് സുമിത്ര പറയുന്നു. ഒരു രാഷ്ട്രീയക്കാരിയല്ലാത്ത താന്‍ തെരഞ്ഞെടുപ്പു രംഗത്ത് കാല്‍നൂറ്റാണ്ടു തികച്ചുവെന്നത് അദ്ഭുതകരമാണെന്നാണ് മുന്‍ കേന്ദ്രമന്ത്രിയായ സുമിത്രയുടെ അഭിപ്രായം. ശാന്തമായൊഴുകുന്ന നദിപോലെയായിരുന്നു ഈ 25 വര്‍ഷങ്ങള്‍ എന്ന് സുമിത്രാജി പറയുന്നു.


കഴിഞ്ഞതവണ എതിരാളിയായിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സത്യനാരായണ്‍ പട്ടേലാണ് ഇക്കുറിയും എതിരാളി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭേദപ്പെട്ട വിജയം നേടിയ 2009ല്‍ സുമിത്രയുടെ ഭൂരിപക്ഷം 11,480 ആയി കുറഞ്ഞിരുന്നു. ബിജെപി മുന്നേറ്റം പ്രതീക്ഷിക്കുന്ന ഇക്കുറി വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണു സുമിത്ര മഹാജന്റെ പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.