സ്വവര്‍ഗരതി: തുറന്ന കോടതിയില്‍ വാദംകേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം
സ്വവര്‍ഗരതി: തുറന്ന കോടതിയില്‍ വാദംകേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം
Wednesday, April 23, 2014 12:16 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമ വിരുദ്ധമാണെന്ന ഉത്തരവ് തിരുത്തണമെന്ന ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ചീഫ് ജസ്റീസ് പി. സദാശിവത്തിന്റെ അധ്യക്ഷതയില്‍ ജസ്റീസുമാരായ ആര്‍.എം. ലോധ, എച്ച്.എല്‍. ദത്തു, എസ്. ജെ. മുഖോപാധ്യായ എന്നിവരുടെ യോഗമാണ് ഈ തീരുമാനമെടുത്തത്. നേരത്തെ വാദം പൂര്‍ത്തിയാക്കിയതിനുശേഷം നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നെന്നും അതു പരിഗണിക്കാതെയാണു കേസില്‍ വിധി പ്രസ്താവിച്ചതെന്നും ചൂണ്ടിക്കാട്ടി നാസ് ഫൌണ്േടഷന്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി പരിഗണിച്ചാണു കോടതിയുടെ നടപടി.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കണക്കാക്കി ജീവപര്യന്തം ശിക്ഷവരെ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റീസ് ജി.എസ്. സിംഗ്വി അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ഡിസംബറില്‍ വിധി പ്രസ്താവിച്ചത്.

പാര്‍ലമെന്റ് തീരുമാനമെടുക്കുന്നതുവരെ ഐപിസി 377-ാം വകുപ്പ് നിലനില്‍ക്കുമെന്നു വ്യക്തമാക്കിയ കോടതി, ഇത്തരം ലൈംഗിക ബന്ധങ്ങളെ നിയമവിധേയമാക്കാന്‍ കഴിയില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കേസില്‍ 2012 മാര്‍ച്ചില്‍ വാദം പൂര്‍ത്തിയാക്കിയ കേസില്‍ 21 മാസത്തിനു ശേഷമാണു വിധി വന്നതെന്നും ഇക്കാലയളവിനിടയില്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിരുന്നതു കോടതി പരിഗണിച്ചില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അഭിഭാഷകരായ അശോക് ദേശായി, ഹരീഷ് സാല്‍വെ, മുകുള്‍ റോഹ്ത്തഗി, ആനന്ദ് ഗ്രോവര്‍ എന്നിവര്‍ ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു.


ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന 2009ലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഡിസംബറില്‍ വിധി പുറപ്പെടുവിച്ചത്. ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും അതു സുപ്രീം കോടതി തള്ളിയിരുന്നു. സാധാരണ തിരുത്തല്‍ ഹര്‍ജികള്‍ വാദം കേട്ട ജഡ്ജിമാര്‍ തന്നെ ചേംബറില്‍ തന്നെ തീരുമാനമെടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, കേസില്‍ വാദം കേട്ട ജസ്റീസ് ജി.എസ്. സിംഗ്വി വിരമിച്ച സാഹചര്യത്തില്‍ ചീഫ് ജസ്റീസിന്റെ അധ്യക്ഷതയില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ യോഗം ചേര്‍ന്നാണ് തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.