രാഷ്ട്രീയത്തിന്റെ പേരില്‍ നേതാജി കുടുംബത്തില്‍ ചേരിതിരിവ്
Wednesday, April 23, 2014 12:16 AM IST
കോല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങള്‍ വ്യത്യസ്തചേരികളില്‍ നിന്നു പോരടിക്കും.

സിപിഎമ്മുമായി കുടുംബാംഗങ്ങളില്‍ ഏറെപ്പേരും സൌഹൃദം പുലര്‍ത്തുമ്പോള്‍ നേതാജിയുടെ കൊച്ചുമകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് ജനവിധി തേടുകയാണ്.

നേതാജിയുടെ കൊച്ചുമകളും ഹാര്‍വാഡ് സര്‍വകലാശാല പ്രഫസറുമായ സുഗത ബോസ് ജാദവ്പുര്‍ മണ്ഡലത്തില്‍ നിന്നാണ് തൃണമൂല്‍ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. എന്നാല്‍, മുപ്പതോളം വരുന്ന കുടുംബാംഗങ്ങള്‍ സിപിഎം സ്ഥാനാര്‍ഥി സുജന്‍ ചക്രവര്‍ത്തിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുകയും ചെയ്തു.

സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കണമെന്ന ആവശ്യത്തെ പിന്താങ്ങാന്‍ സുഗത ബോസ് ഇതുവരെ തയാറായിട്ടില്ലെന്നു കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.


ഇതേത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ഓപ്പണ്‍ പ്ളാറ്റ്ഫോം ഫോര്‍ നേതാജി എന്ന സംഘടനയും ഇവര്‍ രൂപീകരിച്ചു.

രഹസ്യരേഖകള്‍ പരസ്യമാക്കണമെന്ന് കുടുംബാംഗങ്ങള്‍ നേരത്തെ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവര്‍ മറുപടിയൊന്നും പറഞ്ഞില്ല.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതോടെ പൊതുവ്യക്തിത്വമായി സുഗത മാറിയെന്നും അതിനാല്‍ ഇക്കാര്യത്തില്‍ അവര്‍ നിലപാട് വ്യക്തമാക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യ പ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.