പരസ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ക്കു നായക വേഷം വിലക്കാന്‍ സുപ്രീംകോടതി സമിതി
Thursday, April 24, 2014 11:55 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ നായക വേഷത്തില്‍ വിലസുന്നതു വിലക്കുന്നതിനായി സുപ്രീം കോടതി പുതിയ സമിതി രൂപീകരിച്ചു. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാനുള്ള പ്രത്യേക സമിതിക്കാണ് ഇന്നലെ സുപ്രീം കോടതി രൂപം നല്‍കിയത്.

പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗരേഖ തയാറാക്കുന്നതിനായി ബാംഗളൂര്‍ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയുടെ ഡയറക്ടര്‍ ആയിരുന്ന എന്‍.ആര്‍. മാധവമേനോന്‍ അധ്യക്ഷനായ സമിതിയില്‍ മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ ടി.കെ. വിശ്വനാഥന്‍, സീനിയര്‍ കൌണ്‍സല്‍ രഞ്ജിത്ത് കുമാര്‍ എന്നിവര്‍ അംഗ ങ്ങളാണ്.

ചീഫ് ജസ്റീസ് പി. സദാശിവം അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണു സമിതിക്കു രൂപം നല്‍കിയത്. നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഫലപ്രദമല്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെ രാഷട്രീയ നേട്ടമുണ്ടാക്കാനാണു ശ്രമിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

മൂന്നുമാസത്തിനകം മാര്‍ഗനിര്‍ദേശം തയാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റിംഗ് സെക്രട്ടറിയോടു സമിതിയുടെ ഏകോപനം നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


തെരഞ്ഞെടുപ്പു കാലത്തും നേതാക്കളുടെ പിറന്നാള്‍ വേളയിലും മറ്റും നല്‍കുന്ന കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റീസ് പി. സദാശിവത്തിന്റെ ബഞ്ചിന്റെ വിധി.

പൊതു ഖജനാവിനു ബാധ്യതയുണ്ടാക്കുന്ന പരസ്യങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടു കോമണ്‍കോസ്, പൊതുതാത്പര്യ ഹര്‍ജി കേന്ദ്രം എന്നീ സംഘടനകളാണു സുപ്രീം കോടതിയെ സമീപിച്ചത്.

രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഫണ്ട് പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു തടയാന്‍ വിദേശ രാജ്യങ്ങളിലെ മാതൃക സ്വീകരിക്കാമെന്നും പൊതുതാത്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഈ വാദം തള്ളിയ സുപ്രീം കോടതി വിദേശ രാജ്യങ്ങളുടെ മാതൃക സ്വീകാര്യമല്ലെന്നു വ്യക്തമാക്കി.

സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്നു നേതാക്കളുടെ ചിത്രം ഒഴിവാക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇത് ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണെന്നു കോടതി വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.