തെരഞ്ഞെടുപ്പു ശുദ്ധീകരിക്കാന്‍ നൂതന പദ്ധതികളുമായി തെരഞ്ഞടുപ്പു കമ്മീഷന്‍
Thursday, April 24, 2014 11:49 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പൊതുജന പങ്കാളിത്തത്തോടെ, തെരഞ്ഞെടുപ്പുരംഗത്തെ അഴിമതി നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നൂതന പദ്ധതികളുമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍. വിവാദ പ്രസംഗങ്ങളുടെ വീഡിയോകളോ ശബ്ദലേഖനമോ ഇനി മുതല്‍ ഏതു സാധാരണക്കാരനും തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യാം. തീവ്രവികാരമുണര്‍ത്തുന്ന പ്രസംഗങ്ങള്‍, പണവും മദ്യവും വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ എന്നിവ പൊതു ജനങ്ങള്‍ക്കു പകര്‍ത്തി ഈ വെബ്സൈറ്റിലിടാവുന്നതാണ്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാവുന്ന സംവിധാനം വെബ്സൈറ്റില്‍ തന്നെയുണ്ട്.

പൂര്‍ണമായും ആന്‍ഡ്രോയ്ഡ് അടിസ്ഥാനപ്പെടുത്തിയുള്ള ഈ സോഫ്റ്റ്വെയര്‍ അപ്ലോഡു ചെയ്യുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച തീയതിയും സമയവും തിരിച്ചറിയുന്നതിനു പുറമേ ഏതു സ്ഥലത്തു നിന്നാണെന്നുള്ള ജ്യോഗ്രഫിക്കല്‍ ലൊക്കേഷനും ഏകോപിപ്പിച്ചു കൊണ്ടുള്ളതാണ്. അതു കൊണ്ടു തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വ്യാജ ദൃശ്യങ്ങളും ശബ്ദ രേഖകളും ഉപയോഗിച്ചു കബളിപ്പിക്കാനുമാവില്ല. മാത്രമല്ല, വ്യക്തിഹത്യയെ ലക്ഷ്യം വച്ചുള്ള നടപടികളും ഈ സോഫ്റ്റ്വെയര്‍ തടയും.


2014 ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം വംശീയ അധിക്ഷേപങ്ങളും സാമുദായിക സ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ക്കുമെതിരേ നിരവധി പേര്‍ക്കെതിരേ കേസെടുത്തിരുന്നു.

മതിയായ തെളിവുകളില്ലാത്തതിനാല്‍ പലര്‍ക്കുമെതിരേ നടപടിയെടുക്കാനുമായില്ല. ഇത്തരത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനു ദൃശ്യങ്ങളും ശബ്ദരേഖകളും റിക്കാര്‍ഡ് ചെയ്തു നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഇതു സംബന്ധിച്ചു രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പ് ഓഫീസുകളിലും അറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.