ഗാസയിലെ മനുഷ്യക്കുരുതിക്കെതിരേ പ്രമേയം പാസാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി
Tuesday, July 22, 2014 12:10 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: ഗാസയിലെ മനുഷ്യക്കുരുതിക്കെതിരേ പ്രമേയം പാസാക്കണമെന്ന പ്രതിപക്ഷ ആവശ്യം എന്‍ഡിഎ സര്‍ക്കാര്‍ നിരസിച്ചു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടക്കമുള്ള മുഴുവന്‍ പ്രതിപക്ഷവും രാജ്യസഭയില്‍ നിന്നു വാക്കൌട്ട് നടത്തി.

ഇസ്രയേലും പലസ്തീനും സമാധാനപരമായി ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട കാര്യമാണു ഗാസയിലേതെന്നു രാജ്യസഭയില്‍ ഇന്നലെ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. പലസ്തീന്റെ അവകാശങ്ങള്‍ക്കായി നിലകൊള്ളും. എന്നാല്‍, ഇസ്രയേലുമായുള്ള ബന്ധം ഇന്ത്യ തുടരും. മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇന്ത്യയുടെ വിദേശകാര്യ നയമെന്നും സുഷമ പറഞ്ഞു. ഗാസയില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നതിനെതിരേ രാജ്യസഭ പ്രമേയം പാസാക്കണമെന്ന ആവശ്യം പക്ഷേ സര്‍ക്കാര്‍ നിരാകരിച്ചു. പ്രമേയത്തോടു വിരോധമില്ലെന്നും എന്നാല്‍ സഭയില്‍ സമവായമില്ലെങ്കില്‍ പ്രമേയത്തിനു നിര്‍ബന്ധിക്കാനാകില്ലെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു.


നേരത്തേ കാര്യപരിപടിയില്‍ ഉള്‍പ്പെടുത്തിയ ശേഷവും ഗാസ പ്രശ്നത്തിന്മേല്‍ ചര്‍ച്ച ചെയ്യുന്നതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ രാജ്യസഭാ ചെയര്‍മാന്റെ നിലപാടിനെത്തുടര്‍ന്നു ചര്‍ച്ചയ്ക്കു പിന്നീടു വഴങ്ങേണ്ടി വന്നതു മോദി സര്‍ക്കാരിനു തിരിച്ചടിയുമായി. ചര്‍ച്ചയ്ക്കുള്ള സമയത്തെച്ചൊല്ലി സര്‍ക്കാരും പ്രതിപക്ഷവും വഴക്കടിച്ചതിനെത്തുടര്‍ന്നു മൂന്നു ദിവസം രാജ്യസഭ സ്തംഭിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികള്‍ക്കെതിരേ പാര്‍ലമെന്റ് പ്രമേയം പാസാക്കണമെന്നു ചര്‍ച്ച തുടങ്ങിയ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ഇന്ത്യയുടെ മുന്‍ നിലപാടിനു മാറ്റം വരുത്തിയിട്ടുണ്േടായെന്നു വിശദീകരിക്കണമെ ന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലുമായുള്ള എല്ലാ ആയുധ ഇടപാടുകളും ഇന്ത്യ റദ്ദാക്കണമെന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ജെഡിയു, ബിഎസ്പി, എസ്പി, ഡിഎംകെ, എന്‍സിപി എംപിമാരും ഇസ്രയേലിന്റെ സൈനിക നടപടികളെ വിമര്‍ശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.