പശ്ചിമബംഗാളില്‍ നാലു പ്രതിപക്ഷ എംഎല്‍എമാര്‍ ഭരണകക്ഷിയിലേക്ക്
Tuesday, July 22, 2014 12:16 AM IST
കോല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ശക്തി വീണ്ടും ചോരുന്നു. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു സിപിഎം പ്രതിനിധിയും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചതോടെയാണിത്.

കോല്‍ക്കത്തയില്‍ മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ നടന്ന പടുകൂറ്റന്‍ റാലിയിലാണ് എംഎല്‍എമാരുടെ മനംമാറ്റത്തെക്കുറിച്ചുള്ള വിവരം പരസ്യമായത്.

ഹാന്‍സാനിലെ അസിത് കുമാര്‍ മല്‍, ഗോല്‍പോഹറിലെ മുഹമ്മദ് ഗുലാം റബാനി, പാരയിലെ ഉമാപാഥ ബാരി എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഭരണകക്ഷിക്കൊപ്പം ചേര്‍ന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുകുള്‍ റോയി അറിയിച്ചു. പടിഞ്ഞാറന്‍ മിഡ്നാപൂരിലെ ചന്ദ്രകോന എംഎല്‍എ ഛായാ ദോലിയാണു തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന സിപിഎം പ്രതിനിധി. ഇവര്‍ക്കൊപ്പം പ്രതിപക്ഷപാര്‍ട്ടികളിലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം അണിചേര്‍ന്നു.


2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം തൃണമൂല്‍ കോണ്‍ഗ്രസിലേക്കു ചേരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം ഇതോടെ ഏഴായി. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 35 ആയി കുറയുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളാണ് പാര്‍ട്ടിക്കു ലഭിച്ചത്. ഛായദോലിയുടെ നിലപാടോടെ 40 പ്രതിനിധികളുണ്ടായിരുന്ന സിപിഎമ്മിന്റെ അംഗബലം 39 ആയി കുറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.