രാജീവ് വധം: നളിനിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിനു കത്തയച്ചു
രാജീവ് വധം: നളിനിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിനു കത്തയച്ചു
Saturday, July 26, 2014 12:14 AM IST
ന്യൂഡല്‍ഹി: രാജീവ്ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന പ്രതികളുടെ മോചനം തടഞ്ഞുകൊണ്ടു പുതിയ നിയമം കൊണ്ടുവന്നതിനെതിരേ പ്രതി നളിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. രാജീവ് വധക്കേസിലെ പ്രതികളെ തമിഴ്നാട്് സര്‍ക്കാരിനു കേന്ദ്രത്തിന്റെ അനുമതിയില്ലാതെ മോചിപ്പിക്കാന്‍ കഴിയില്ലെന്ന വ്യവസ്ഥയ്ക്കെതിരേ സുപ്രീംകോടതി ചീഫ് ജസ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ചിനാണു നളിനി ഹര്‍ജി സമര്‍പ്പിച്ചത്.

സിബിഐ അന്വേഷിച്ച കേസുകളില്‍ കുറ്റവാളികളെ വിട്ടയയ്ക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്ന ക്രിമിനില്‍ നടപടിചട്ടം 435 (1) നെ ചോദ്യം ചെയ്താണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. രാജീവ് വധക്കേസില്‍ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കപ്പെട്ട നളിനി 23 വര്‍ഷമായി തടവിലാണ്. 1998 ജനുവരി രണ്ടിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും 2004 ഏപ്രില്‍ 24ന് തമിഴ്നാട് ഗവര്‍ണര്‍ ഇതു ജീവപര്യന്തമായി കുറച്ചു. 2014 ഫെബ്രുവരി 19 രാജീവ് വധക്കേസിലെ പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിനു പിറ്റേന്ന് ഏഴു പ്രതികളെയും മോചിപ്പിക്കാന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരേ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും തമിഴ്നാട് സര്‍ക്കാരിന്റെ നടപടി തടയുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.