പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിനു നല്‍കേണ്ടതില്ലെന്നു സ്പീക്കര്‍ക്കു നിയമോപദേശം
Saturday, July 26, 2014 12:10 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനു പ്രതിപക്ഷ നേതൃസ്ഥാനം നല്‍കേണ്ടതില്ലെന്നു സ്പീക്കര്‍ സുമിത്ര മഹാജനു നിയമോപദേശം. അറ്റോര്‍ണി ജനറല്‍ മുകുള്‍ രൊഹ്താഗിയാണു ലോക്സഭയില്‍ പത്തു ശതമാനം അംഗബലമില്ലാത്ത കോണ്‍ഗ്രസിനു സ്ഥാനം നല്‍കേണ്ടതില്ലെന്നു സ്പീക്കര്‍ക്കു നിയമോപദേശം നല്‍കിയത്.

55 അംഗങ്ങളുള്ള പാര്‍ട്ടിയുടെ നേതാവിനാണു ലോക്സഭയില്‍ പ്രതിപക്ഷനേതാവിന്റെ പദവി നല്‍കേണ്ടതെന്ന ആദ്യലോക്സഭാ സ്പീക്കര്‍ ജി.വി. മവ്ലങ്കാറിന്റെ പ്രസ്താവനയാണ് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടുന്നത്. 60 വര്‍ഷമായി കീഴ്വഴക്കം ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലോക്സഭയില്‍ പ്രതിപക്ഷനേതാവിന്റെ സ്ഥാനം ഇതിനുമുമ്പും ഒഴിഞ്ഞു കിടന്നിട്ടുണ്െടന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അറ്റോര്‍ണി ജനറലിന്റെ ഉപദേശം അനുസരിച്ചു സ്പീക്കര്‍ മുന്നോട്ടു പോകാന്‍ തീരുമാനിച്ചാല്‍ ഏഴും എട്ടും ലോക്സഭയിലേതു പോലെ ലോക്സഭയില്‍ പ്രതിപക്ഷ നേതാവെന്ന പദവി ഫലത്തില്‍ ശൂന്യമായിരിക്കും. കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവ് ഭരണഘടനാപരമായി പല സമിതികളെയും തെരഞ്ഞെടുക്കുന്നതിലുള്ള പാനലുകളില്‍ അംഗമാകേണ്ടയാളാണ്. ലോക്പാല്‍ സമിതി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ തുടങ്ങിയവരെ തെരഞ്ഞെടുക്കുന്നതിനുള്ള പാനലുകളിലെ നിര്‍ണായകസാന്നിധ്യമാണ് പ്രതിപക്ഷനേതാവിന്റേത്.


എന്നാല്‍, ഈ വിഷയത്തില്‍ നിയമവിദഗ്ധരുടേത് അവസാന വാക്കല്ലെന്ന നിലപാടിലാണു കോണ്‍ഗ്രസ് നേതൃത്വം. അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശം ലോക്സഭയില്‍ അംഗീകരിക്കപ്പെടണമെന്നില്ലെന്നും ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയാണു പ്രതിപക്ഷ സ്ഥാനത്തിരിക്കേണ്ടതെന്നുമാണു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചത്. യുപിഎ എന്ന നിലയില്‍ പരിഗണിച്ച് പാര്‍ട്ടി നേതാവിന് പ്രതിപക്ഷ നേതൃപദവി നല്‍കണം എന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു

അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തോടെ പ്രതിപക്ഷ നേതൃസ്ഥാനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും സര്‍ക്കാരും സുപ്രീംകോടതിയില്‍ ഏറ്റുമുട്ടുമെന്ന സൂചനകളാണു ലഭിക്കുന്നത്. ലോക്സഭയിലെ പ്രതിപക്ഷ കക്ഷിയുടെ സ്ഥാനം ലഭിക്കാന്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുമെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനത്തിനു ശേഷം കോടതിയിലേക്കു നീങ്ങാം എന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.