പരിസ്ഥിതി അനുമതിയില്ലാത്ത പാറമടകള്‍ പൂട്ടാന്‍ ഒരു വര്‍ഷം സമയം അനുവദിക്കണമെന്നു കേരളം
പരിസ്ഥിതി അനുമതിയില്ലാത്ത പാറമടകള്‍ പൂട്ടാന്‍ ഒരു വര്‍ഷം സമയം അനുവദിക്കണമെന്നു കേരളം
Saturday, July 26, 2014 12:11 AM IST
ന്യൂഡല്‍ഹി: പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ അടച്ചുപൂട്ടുന്നതിന്ഒരു വര്‍ഷത്തെ സമയം അനുവദിക്കണമെന്നു കേരളം ദേശീയ ഹരിത ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു. ദേശീയ ഹരിത ട്രൈബ്യൂണലിനു നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണു സംസ്ഥാനം ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. പെട്ടെന്ന് അടച്ചുപൂട്ടിയാല്‍ നിര്‍മാണമേഖല സ്തംഭിക്കുമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിവരെയെങ്കിലും സമയം അനുവദിക്കണമെന്നാണു സര്‍ക്കാരിന്റെ ആവശ്യം.

പാരിസ്ഥിതിക അനുമതിയില്ലാതെ ആര്‍ക്കും പുതുതായി ഖനന അനുമതി നല്‍കരുതെന്നു ജസ്റീസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ട്രൈബ്യൂണലാണ് ജൂലൈ എട്ടിന് ഉത്തരവിട്ടത്. അഞ്ചു ഹെക്ടറില്‍ താഴെയുള്ള ഖനനത്തിനു വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയോ എസ്ഇഐഐഎയുടെയോ അനുമതി വേണമെന്ന 2012ലെ സുപ്രീംകോടതി വിധി അടിസ്ഥാനമാക്കിയായിരുന്നു ഉത്തരവ്. എന്നാല്‍ ഉത്തരവ് പാലിക്കാന്‍ തയാറാകാതെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുനഃപരിശോധന ഹര്‍ജി.


സുപ്രീംകോടതി വിധി നടപ്പാക്കാന്‍, കഴിഞ്ഞ വര്‍ഷം ഓഗസ്റില്‍ ട്രൈബ്യൂണല്‍ ഖനനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കേരളം പാലിക്കുന്നില്ലെന്നു വ്യക്തമാക്കിയിരുന്നു. 2500 ഹെക്ടറിനു താഴെയുളള ചെറിയ പാറമടകള്‍ക്കു പാരിസ്ഥിക അനുമതിക്കു സാവകാശം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും പരിസ്ഥിതി അനുമതിയും ഇല്ലാതെ പുതിയ ലൈസന്‍സുകള്‍ അനുവദിക്കാനാകില്ല. നിയമവിരുദ്ധമായി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണത്തിന് മറുപടി നല്‍കാനും ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.