പൂന ദുരന്തം: 41 മൃതദേഹങ്ങള്‍ എടുത്തു
പൂന ദുരന്തം: 41 മൃതദേഹങ്ങള്‍ എടുത്തു
Friday, August 1, 2014 11:19 PM IST
പൂന: മഹാരാഷ്ട്രയിലെ പൂന ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 41 പേരുടെ മൃതദേഹങ്ങള്‍ കണ്െടടുത്തു. ഇതില്‍ 14 സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടുന്നു.

ദേശീയ ദുരന്ത നിവാരണ സേന ഇന്നലെ എട്ടു പേരെ കെട്ടിടാവശിഷ്ടങ്ങളില്‍നിന്നു രക്ഷപ്പെടുത്തി. 121 പേര്‍ ഇപ്പോഴും മണ്ണിനടിയിലുള്ളതായി സംശയിക്കുന്നു. കനത്ത തോതില്‍ മണ്ണും പാറയും ഇടിഞ്ഞു വീണതുമൂലം രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.

അംബേഗാവ് താലൂക്കില്‍ സഹ്യാദ്രി മലകളുടെ താഴ്വാരത്തിലെ മാലിന്‍ ഗ്രാമത്തില്‍ ബുധനാഴ്ച വെളുപ്പിനാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്തെ 44 വീടുകളും ഒരു ക്ഷേത്രവും പൂര്‍ണമായും മണ്ണിനും കല്ലിനു മിടയിലായി. മരണമടഞ്ഞവര്‍ക്കു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ദുരന്തമേഖല സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണു ധനസഹായം പ്രഖ്യാപിച്ചത്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും മാലിന്‍ ഗ്രാമം സന്ദര്‍ശിച്ചു.


കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയില്‍ മുംബൈയ്ക്കടുത്തു ചെമ്പൂരില്‍ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ആറു വയസുകാരന്‍ മരിച്ചു. ഗണേഷ്കുമാര്‍ എന്ന ബാലന്‍ കുടിലില്‍ ഉറങ്ങവേയാണ് അപകടമുണ്ടായത്.

ആസാമിലെ വനമേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു തൊഴിലാളികള്‍ മരിച്ചു. രണ്ടു പേരെ കാണാതായി. മണിപ്പുര്‍ അതിര്‍ത്തിയിലെ കചാര്‍ ജില്ലയിലാണ് അപകടമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.