ദേശീയ റബര്‍ നയം: ആദ്യ ആലോചനായോഗം ഇന്ന്
Friday, August 1, 2014 11:40 PM IST
ന്യൂഡല്‍ഹി: ദേശീയ റബര്‍ നയം രൂപവത്കരിക്കാനുള്ള ആദ്യ ആലോചനായോഗം ഇന്നു ഡല്‍ഹിയില്‍ നടക്കും. രാജ്യത്തിന്റെ റബര്‍ മേഖലയുടെ രക്ഷാ പാക്കേജായാണ് പുതിയ റബര്‍ നയം വരുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ഉദ്യോഗ് ഭവനില്‍ വാണിജ്യ അഡീഷണല്‍ സെക്രട്ടറി രജനി രഞ്ജന്‍ രാഷ്നിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ എട്ടോളം വിവിധ വകുപ്പു പ്രതിനിധികളും റബര്‍ കര്‍ഷക പ്രതിനിധികളും പങ്കെടുക്കും.

റബര്‍ കൃഷി പ്രോത്സാഹിപ്പിക്കുക, റബറിനു മികച്ച വില ലഭിക്കുക എന്നീ ലക്ഷ്യങ്ങളുമായാണു ദേശീയ റബര്‍ നയം കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിക്കുന്നത്. ആറുമാസത്തിനകം സമിതി റബര്‍ നയം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റബര്‍ കൃഷി പ്രോത്സാഹിപ്പിക്കുക, റബര്‍വിലയില്‍ സ്ഥിരത ഉറപ്പാക്കുക, ഉത്പാദനച്ചെലവിന്റെ അമ്പതു ശതമാനം ലാഭം ഉറപ്പാക്കുക, ഇറക്കുമതി തീരുവ 20 ശതമാനത്തില്‍നിന്ന് 25 ശതമാനത്തിലേക്കെങ്കിലും ഉയര്‍ത്തുക, കയറ്റുമതി ഇന്‍സെന്റീവ് രണ്ടുശതമാനത്തില്‍ നിന്ന് 10 ശതമാനമെങ്കിലും വര്‍ധിപ്പിക്കുക, അഞ്ചുവര്‍ഷംകൊണ്ടു രാജ്യത്ത് ഒരുലക്ഷം ടണ്‍ റബര്‍ സംഭരിക്കുക, റബര്‍ ഇറക്കുമതി ഒന്നോ രണ്േടാ തുറമുഖങ്ങളിലേക്കു മാത്രമായി നിയന്ത്രിക്കുക, റോഡ് റബറൈസേഷന്‍ പ്രവൃത്തികള്‍ കൂടുതല്‍ നടപ്പാക്കുക, ആര്‍എസ്എസ് റബറിനെ വ്യാവസായിക ഉത്പന്നത്തില്‍നിന്നും കാര്‍ഷികോത്പന്നമാക്കി കണക്കാക്കുക എന്നീ ആവശ്യങ്ങളാണു റബര്‍ കര്‍ഷകരുടെ ഭാഗത്തുനിന്നും യോഗത്തില്‍ അവതരിപ്പിക്കുന്നതെന്നു മുന്‍ റബര്‍ ബോര്‍ഡംഗം പി.ആര്‍. മുരളീധരന്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.