കാഷ്മീര്‍- വിഘടനവാദികളുമായുള്ള പാക് ചര്‍ച്ചയ്ക്കെതിരേ ഇന്ത്യ
Thursday, August 21, 2014 12:20 AM IST
ന്യൂഡല്‍ഹി: കാഷ്മീര്‍ വിഷയത്തില്‍ വിഘടനവാദ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയ പാക് നടപടിക്കെതിരേ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. സിംലകരാര്‍ പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നത്തില്‍ മറ്റുള്ളവരെ ഉള്‍പ്പെടുത്തുന്നതു ഫലം ചെയ്യില്ലെന്നും പാക്കിസ്ഥാന്‍ ഇന്ത്യക്കു നല്‍കിയ ഉറപ്പുകള്‍ക്ക് അര്‍ഥമില്ലാതായിപ്പോയെന്നും വിദേശകാര്യമന്ത്രാലയം വക്താവ് സയീദ് അക്ബറുദീന്‍ പറഞ്ഞു.

വിഘടനവാദി നേതാക്കളുമായി കാഷ്മീര്‍ വിഷയത്തില്‍ ചര്‍ച്ചനടത്തിയതു പ്രശ്നപരിഹാരത്തിനു സഹായകമാകുമെന്നു പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് പറഞ്ഞതിനെത്തുടര്‍ന്നാണു സയീദ് അക്ബറുദീന്‍ പ്രതികരിച്ചത്.

ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ ഒപ്പുവച്ച 1972 ലെ സിംലകരാര്‍ പ്രകാരം കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും മാത്രമാണു കക്ഷികള്‍. ഇതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനവും. 1999ലെ ലാഹോര്‍ പ്രഖ്യാപനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയിയും പാക് പ്രധാനമന്ത്രി നവാസ് ഷരീഫും ഇക്കാര്യം ആവര്‍ത്തിച്ചതുമാണ്.


ഇന്ത്യയ്ക്കെതിരേ പാക് മണ്ണില്‍നിന്നു ഭീകരാക്രമണം ഉണ്ടാകില്ലെന്നും മുംബൈ ഭീകരാക്രമണം സത്യസന്ധമായി അന്വേഷിച്ചു വിചാരണ നടത്തുമെന്നും മറ്റും പാക്കിസ്ഥാന്‍ നല്‍കിയ ഉറപ്പ് ഇതോടെ ലംഘിച്ചിരിക്കുകയാണ്. സിംല കരാറും ലഹോര്‍ പ്രഖ്യാപനവും പാക്കിസ്ഥാന്‍ കാറ്റില്‍ പറത്തിയിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.