സ്പെക്ട്രം: കരുണാനിധിയുടെ ഭാര്യക്കു ജാമ്യം
സ്പെക്ട്രം: കരുണാനിധിയുടെ ഭാര്യക്കു ജാമ്യം
Thursday, August 21, 2014 12:13 AM IST
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി കേസില്‍ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനു ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു.

കേസില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന ദയാലു അമ്മാളിന്റെ അപേക്ഷ തള്ളിക്കൊണ്ടാണു സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നിയുടെ നടപടി. 2ജി അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികളായി ചേര്‍ത്തിട്ടുള്ള മുന്‍ കേന്ദ്രമന്ത്രി എ. രാജ, ഡിഎംകെ എംപി കനിമൊഴി എന്നിവരടക്കം ഒമ്പതു പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

അഞ്ചു ലക്ഷം രൂപയുടെ ബോണ്ടിലും തത്തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യത്തിലുമാണു ദയാലു അമ്മാളിന് ജാമ്യം അനുവദിച്ചത്. താന്‍ മാനസിക അസ്വസ്ഥത അനുഭവിക്കുകയാണെന്നും പ്രായത്തിന്റെ ബുദ്ധിമുട്ടുകളുണ്െടന്നും ചൂണ്ടിക്കാട്ടിയാണ് 83കാരിയായ ദയാലു അമ്മാള്‍ കേസില്‍ നിന്നൊഴിവാക്കണമെന്നു കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. ജാമ്യം ലഭിച്ച എല്ലാവരും അഞ്ച് ലക്ഷം രൂപയുടെ ബോണ്ടും തത്തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും നല്‍കണമെന്നും ജഡ്ജി നിര്‍ദേശിച്ചു.


2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട ഇടപാടില്‍ ഡിഎംകെയുടെ ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടിവിയില്‍ 200 കോടി രൂപ നിക്ഷേപിച്ചത് സംബന്ധിച്ച കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദയാലു അമ്മാളിനെയും രാജ, കനിമൊഴി എന്നിവരടക്കം 19 പേരെയും പ്രതികളാക്കിയത്.

10 വ്യക്തികളും ഒന്‍പത് കമ്പനികളുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഡിഎംകെയുടെ നേതൃത്വത്തിലുള്ള കലൈഞ്ജര്‍ ടിവിയില്‍ 60 ശതമാനം ഓഹരിയും ദയാലു അമ്മാളിന്റെ പേരിലാണ്. ബാക്കിയുള്ളത് കനിമൊഴിയുടെയും ശരത് കുമാറിന്റെയും പേരിലും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.