ഗവര്‍ണര്‍ സ്ഥാനം: കേന്ദ്രനീക്കത്തെ ചോദ്യംചെയ്തു അസീസ് ഖുറേഷി സുപ്രീംകോടതിയില്‍
Friday, August 22, 2014 12:06 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ സ്ഥാനത്തുനിന്നു നീക്കാനുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ശ്രമങ്ങളെ ചോദ്യം ചെയ്ത് ഉത്തരാഖണ്ഡ് ഗവര്‍ണര്‍ അസീസ് ഖുറേഷി സുപ്രീംകോടതിയില്‍. ഖുറേഷിയുടെ ഹര്‍ജി സ്വീകരിച്ച ചീഫ് ജസ്റീസ് ആര്‍.എം. ലോധയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇക്കാര്യത്തില്‍ അഞ്ച് ആഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിനു നോട്ടീസ് അയച്ചു. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലാണു ഖുറേഷിക്കു വേണ്ടി കോടതിയില്‍ ഹാജരായത്.

ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഒഴിയണമെന്ന് ആഭ്യന്തര സെക്രട്ടറി ഫോണില്‍ നിര്‍ദേശം നല്‍കിയതു ധിക്കാരപരവും ധാര്‍ഷ്ട്യവുമാണെന്നാരോപിച്ചാണു ഖുറേഷി ഹര്‍ജി നല്‍കിയിരിക്കുന്നത്. തക്കതായ കാരണങ്ങളുണ്െടങ്കില്‍ രാഷ്ട്രപതിക്കു മാത്രമേ ഗവര്‍ണറെ നീക്കാനാകൂ. ഭരണഘടനാ ബെഞ്ചിന്റെ വിധി ലംഘിച്ചാണു സര്‍ക്കാര്‍ ഗവര്‍ണര്‍മാരെ പുറത്താക്കുന്നതെന്നും ഹര്‍ജിയില്‍ ഖുറേഷി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണഘടനാ പദവിയുള്ള ഒരു ഗവര്‍ണര്‍ ആദ്യമായാണു ഒരു കേസുമായി സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന പ്രത്യേകതയും ഈ സംഭവത്തിനുണ്ട്. നേരത്തേ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഗോവ, ത്രിപുര, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ രാജിവച്ചിരുന്നു.


ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതു വരെ കൈക്കൊണ്ടിരിക്കുന്ന നടപടികളും സര്‍ക്കാരിനു ഈ വിഷയത്തിലുള്ള അധികാര പരിമിതിയും പരിശോധിക്കണമെന്നു ഖുറേഷിക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു.

ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്യാനും കാലാവധി തീരുമാനിക്കുന്നതിലും രാഷ്ട്രപതിക്കു മാത്രമേ അധികാരമുള്ളൂവെന്നും ഖുറേഷിയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണര്‍മാരോടു സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടാനുള്ള അധികാരം രാഷ്ട്രപതിക്കു മാത്രമാണുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.