വിഴിഞ്ഞം: ഹരിത ട്രൈബ്യൂണലിനെതിരേ കേന്ദ്രവും സുപ്രീംകോടതിയിലേക്ക്
വിഴിഞ്ഞം: ഹരിത ട്രൈബ്യൂണലിനെതിരേ കേന്ദ്രവും സുപ്രീംകോടതിയിലേക്ക്
Friday, August 22, 2014 12:17 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേയുള്ള പരാതികള്‍ പരിഗണിക്കാന്‍ ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിന് അധികാരമുണ്െടന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍. ദേശീയ ഹരിത ട്രൈബ്യൂണലിനെയാണു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ട്രൈബ്യൂണല്‍ വിധിക്കെതിരേ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്െടന്നു തുറമുഖം അധികൃതരും സംസ്ഥാന സര്‍ക്കാരും പ്രിന്‍സിപ്പല്‍ ബെഞ്ചിനെ അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്തിനു പാരിസ്ഥിതിക അനുമതി നല്‍കിയതിനെതിരേയും ഇതിനായി തീരദേശ സംരക്ഷണ ചട്ടത്തില്‍ ഇളവ് നല്‍കിയതിനെതിരേയും നല്‍കിയ ഹര്‍ജികളില്‍ വാദം ആരംഭിക്കാനിരിക്കേയാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിഴിഞ്ഞം തുറമുഖം അധികൃതരും നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, കഴിഞ്ഞ ദിവസം മാത്രമാണു തുറമുഖ അധികൃതര്‍ അപ്പീല്‍ നല്‍കിയതെന്നും കോടതി നമ്പര്‍ പോലും നല്‍കിയിട്ടില്ലെന്നും പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജ് പഞ്ച്വാനി വാദിച്ചു. തീരദേശ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട കേസായതിനാല്‍ തീരദേശത്തുള്ള എല്ലാ സംസ്ഥാനങ്ങളെയും കക്ഷി ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഇതിനെ കേരളം എതിര്‍ത്തു. എതിര്‍പ്പ് രേഖാമൂലം നല്‍കാമെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റാന്‍ഡിംഗ് കോണ്‍സല്‍ ജോജി സ്കറിയ വ്യക്തമാക്കി. കേസില്‍ സത്യവാങ്മൂലം നല്‍കാനുള്ള സമയം നീട്ടി നല്‍കണമെന്ന എതിര്‍ഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച ട്രൈബ്യൂണല്‍, ഇതിനായി മൂന്നാഴ്ച അനുവദിച്ചു. സുപ്രീംകോടതിയിലുള്ള അപ്പീലിന്മേല്‍ അതിവേഗം വാദം കേള്‍ക്കാന്‍ നടപടിയുണ്ടാക്കണം. പദ്ധതിയുടെ പരിസ്ഥിതി അനുമതിയുമായി ബന്ധപ്പെട്ട് ചെന്നൈ ബെഞ്ചിലുള്ള അപ്പീല്‍ പ്രിന്‍സിപ്പല്‍ ബെഞ്ചിലേക്കു മാറ്റാനും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. കേസ് വീണ്ടും സെപ്റ്റംബര്‍ 22നു പരിഗണിക്കും.

തീരദേശ സംരക്ഷണ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി പരിശോധിക്കാന്‍ ട്രൈബ്യൂണലിന് അധികാരമില്ലെന്നും കേസ് പരിഗണിക്കാന്‍ ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിന് അധികാരമുണ്െടന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് അധികാര പരിധി മറികടന്നാണെന്നും ചൂണ്ടിക്കാട്ടിയാണു സംസ്ഥാന സര്‍ക്കാരും തുറമുഖം അധികൃതരും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. പിഴവുകള്‍ നിറഞ്ഞ ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.