മഅദനിയുടെ ജാമ്യ കാലാവധി ഒരു മാസത്തേക്കുകൂടി നീട്ടി
മഅദനിയുടെ ജാമ്യ കാലാവധി  ഒരു മാസത്തേക്കുകൂടി നീട്ടി
Saturday, August 23, 2014 12:14 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബാംഗളൂര്‍ സ്ഫോടനക്കേസില്‍ ജാമ്യം ലഭിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യകാലാവധി സുപ്രീംകോടതി ഒരു മാസത്തേക്കു കൂടിനീട്ടി. ചികിത്സയ്ക്കായി നല്‍കിയ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണു കോടതി നടപടി. രോഗിയെ കാണാന്‍ സന്ദര്‍ശകര്‍ എത്തുന്നതില്‍ അപാകതയില്ലെന്നും ജാമ്യം ദുരുപയോഗം ചെയ്തു എന്ന വാദത്തിനു തെളിവില്ലെന്നും ജസ്റീസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

സ്വന്തം നിലയില്‍ ചികിത്സ നടത്തുന്നതിനായി സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യം മഅദനി ദുരുപയോഗം ചെയ്യുകയാണെന്നും ഇക്കാര്യത്തില്‍ മഅദനി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ വാദം. സൌഖ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മഅദനിയെ വിഐപികള്‍ ഉള്‍പ്പെടെ ശരാശരി പത്തു പേര്‍ ദിനംപ്രതി സന്ദര്‍ശിച്ചിരുന്നെന്നും മഅദനിയെ മോചിപ്പിക്കുന്നതിന് അനുയായികള്‍ ഫ്രീഡം പാര്‍ക്കില്‍ പ്രകടനം നടത്തിയെന്നുമായിരുന്നു കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്.

സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സ വേണമെന്നാവശ്യപ്പെട്ടു ജാമ്യം നേടിയ മഅദനി ഇപ്പോള്‍ ആയുര്‍വേദ ചികിത്സ മാത്രമുള്ള സൌഖ്യ ആശുപത്രിയിലാണുള്ളതെന്ന് കര്‍ണാടകത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ വാദിച്ചു. എന്നാല്‍, കോടതി ഇതംഗീകരിച്ചില്ല. ജാമ്യം വിചാരണയെ ബാധിക്കുന്നുണ്േടാ, ജാമ്യവ്യവസ്ഥ ലംഘിക്കുന്നുണ്േടാ, മഅദനി ജാമ്യം ദുരുപയോഗം ചെയ്യുന്നുണ്േടാ തുടങ്ങിയ കാര്യങ്ങള്‍ മാത്രം വാദിച്ചാല്‍ മതിയെന്നും വാദങ്ങള്‍ തെളിവു സഹിതമായിരിക്കണമെന്നും കോടതി കര്‍ണാടക സര്‍ക്കാരിനോടു നിര്‍ദേശിച്ചു.


സന്ദര്‍ശകര്‍ വരുന്നതു സ്വാഭാവികമാണെന്നും അതു തെറ്റായി കാണാന്‍ കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. 2010 മുതലുള്ള ജയില്‍ വാസം മൂലമുണ്ടായ രോഗങ്ങള്‍ ചികിത്സിക്കാനും നേത്ര ശസ്ത്രക്രിയ നടത്താനും ജാമ്യം നീട്ടണമെന്നു മഅദനിക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണും ഹാരിസ് ബീരാനും വാദിച്ചു.

കഴിഞ്ഞ 20 വര്‍ഷത്തോളമായി വിവിധ കേസുകളില്‍ വിചാരണ തടവുകാരനായി കഴിയുകയാണെന്നും അങ്ങനെയുള്ളയാള്‍ ജാമ്യം ലഭിച്ചപ്പോള്‍ ദുരുപയോഗം ചെയ്യില്ലെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. അതേസമയം, ഇതുവരെ നടത്തിയ ചികിത്സ സംബന്ധിച്ചും മഅദനിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചുമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. കേസ് രണ്ടു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.