ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് അഡ്വാനി, ജോഷി പുറത്ത്
ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് അഡ്വാനി, ജോഷി പുറത്ത്
Wednesday, August 27, 2014 10:58 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബിജെപിയുടെ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്ന പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നു സ്ഥാപക നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ ഒഴിവാക്കി. ദീര്‍ഘനാളായി രോഗബാധിതനായി കഴിയുന്ന മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയെയും ഒഴിവാക്കിയിട്ടുണ്ട്.

ഇതോടെ, പാര്‍ട്ടിയുടെ ഭാരവാഹിത്വം മാത്രമല്ല, ഉന്നത സമിതികളും നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പൂര്‍ണ വരുതിയിലായി. പാര്‍ട്ടി പ്രസിഡന്റും 11 അംഗങ്ങളും അടങ്ങുന്നതാണു പാര്‍ലമെന്ററി ബോര്‍ഡ്.

ഇവരില്‍ ഒരാള്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരിക്കും. 1980നു ശേഷം പാര്‍ലമെന്ററി ബോര്‍ഡിലെ നിര്‍ണായക സ്വാധീനമുള്ളവരായിരുന്നു മുതിര്‍ന്ന സ്ഥാപക നേതാക്കളായ അഡ്വാനിയും ജോഷിയും. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ വിയോജിപ്പ് അറിയിച്ചതിനെത്തുടര്‍ന്ന് എതിര്‍ പക്ഷത്തായ അഡ്വാനിയെയും ജോഷിയെയും പാര്‍ട്ടിയില്‍ നിന്നു വെട്ടിനിരത്തിയതിന്റെ അവസാന നീക്കമായിരുന്നു പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നുള്ള ഒഴിവാക്കല്‍.

ഇതിനു പകരം അഡ്വാനി, ജോഷി, വാജ്പേയി എന്നിവരെ ഉള്‍പ്പെടുത്തി മാര്‍ഗ നിര്‍ദേശക സമിതിക്കും ബിജെപി രൂപം നല്‍കിയിട്ടുണ്ട്. മുന്‍ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിംഗും ഈ സമിതിയിലെ അംഗമാണ്.


75 വയസിനു മുകളിലുള്ള നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നു വ്യക്തമാക്കിയാണു നരേന്ദ്ര മോദി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷിയെ മന്ത്രിസഭാംഗമാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയത്.

ഇതേ നീക്കമാണു പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടനയിലും അമിത് ഷാ സ്വീകരിച്ചതെന്നാണു സൂചന. അതേസ മയം, അഡ്വാനി പക്ഷക്കാരനായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനെയും ജനറല്‍ സെക്രട്ടറിയായ ജെ.പി. നഡ്ഡയെയും പാര്‍ലമെന്ററി ബോര്‍ഡില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നു മാത്രമല്ല പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു സമിതിയില്‍ നിന്നും ഈ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയിട്ടുണ്ട്. അമിത് ഷാ, നരേന്ദ്ര മോദി, രാജ്നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്ലി, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, അനന്തകുമാര്‍, തവര്‍ചന്ദ് ഗെഹ്ലോട്ട്, ശിവരാജ് സിംഗ് ചൌഹാന്‍, ജെ.പി നഡ്ഡ, രാംലാല്‍ എന്നിവരാണ് പാര്‍ലമെന്ററി ബോര്‍ഡിലെ 12 അംഗങ്ങള്‍.

ഇവരെ കൂടാതെ ജുവല്‍ ഓറം, ഷാനവാസ് ഹുസൈന്‍, വിജയ രഹാട്കര്‍ എന്നിവര്‍ തെരഞ്ഞെടുപ്പു സമിതിയിലും അംഗങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.