ഇന്ത്യ-പാക് വെടിനിര്‍ത്തല്‍: ഫ്ളാഗ് മീറ്റിംഗ് പരാജയം
Thursday, August 28, 2014 11:34 PM IST
ജമ്മു: ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി രക്ഷാസേനയുടെ സെക്ടര്‍ കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ ഫ്ളാഗ് മീറ്റിംഗ് പരാജയപ്പെട്ടു.

അന്താരാഷ്ട്ര അതിര്‍ത്തിയിലെ പരഗ്്വാളിലെ അഖനൂര്‍ സബ് സെക്ടറിലെ നികോവാള്‍ ബോര്‍ഡര്‍ പോസ്റിലാണ് ബിഎസ്എഫ്, പാക് റേഞ്ചേഴ്സ് സെക്ടറല്‍ കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ 45 മിനിറ്റ് യോഗം ചേര്‍ന്നത്. അന്താരാഷ്ട്ര അതിര്‍ത്തിയിലെ അര്‍നിയ, ആര്‍.എസ്. പുര, രാംഗഡ്, അഖനൂര്‍, കനചാക് പ്രദേശങ്ങളിലെ ഇന്ത്യന്‍ പോസ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പിന്റെ തെളിവുകള്‍ ഫ്ളാഗ് മീറ്റിംഗില്‍ ബിഎസ്എഫ് ഹാജരാക്കി.

എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഒന്നും നടന്നില്ല. ബിഎസ്എഫ് 33 ബെറ്റാലിയന്‍ കമന്‍ഡാന്റ് എസ്.കെ. സിംഗ് ഇന്ത്യന്‍ സംഘത്തെയും ഡെസെര്‍ട്ട് റേഞ്ചേഴ്സ് വിംഗ് കമാന്‍ഡര്‍ മുഹമ്മദ് വഖാര്‍ പാക് സംഘത്തെയും നയിച്ചു. ജമ്മു, സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്കു നേരെ കഴിഞ്ഞ 45 ദിവസങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാനില്‍നിന്നുണ്ടായ വെടിവയ്പില്‍ രണ്ടു പൌരന്‍മാര്‍ മരിക്കുകയും 17 പൌരന്‍മാര്‍ക്കും നാല് ബിഎസ്എഫ് സൈനികര്‍ക്കും പരിക്കുമേറ്റിരുന്നു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന പ്രകോപനപരമായ ആക്രമണത്തെത്തുടര്‍ന്ന് ഡിജിഎംഒ തല ടെലിഫോണ്‍ ചര്‍ച്ചയില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.


ഇതിനിടെ, അതിര്‍ത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് അതിര്‍ത്തിരക്ഷാ സേന ഡയറക്ടര്‍ ജനറല്‍ ഡി.കെ. പാഠക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ ധരിപ്പിച്ചു. പാക് ഷെല്‍ ആക്രമണത്തില്‍ ബിഎസ്എഫിനും ഗ്രാമവാസികള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രിയെ ഡയറക്ടര്‍ ജനറല്‍ ധരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.