നീതിന്യായരംഗത്തെ അളവുകോല്‍ മന്ത്രിമാര്‍ക്കും ബാധകം: സുപ്രീംകോടതി
Friday, August 29, 2014 11:34 PM IST
ന്യൂഡല്‍ഹി: നീതിന്യായരംഗത്തും സിവില്‍ സര്‍വീസിലും നിയമനങ്ങള്‍ക്കു കളങ്കിതരായ വ്യക്തികളെ ഉള്‍പ്പെടുത്തരുതെന്ന തരത്തിലുള്ള അളവുകോല്‍ മന്ത്രിമാരെ നിയോഗിക്കുമ്പോഴും ബാധകമാണെന്നു സുപ്രീംകോടതി. കളങ്കിതരായ വ്യക്തികള്‍ എങ്ങനെയാണു കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മന്ത്രിമാരാകുന്നതെന്നും കോടതി ചോദിച്ചു.

തനിക്കു സംശയമുള്ള ജോലിക്കാരനെ പണപ്പെട്ടിയുടെ താക്കോല്‍ ഏല്‍പ്പിക്കാന്‍ ബുദ്ധിമാനായ യജമാനന്‍ തയാറാകുമോ? കളങ്കിതരായ വ്യക്തികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്നു കേന്ദ്രസര്‍ക്കാരിനു ഉപദേശം നല്‍കിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റീസ് കുര്യന്‍ ജോസഫ് കേസില്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ ചോദിച്ചു.


കേസില്‍ ചീഫ് ജസ്റീസ് ഉള്‍പ്പെടെ മൂന്നു പേരുടെ വിധിന്യായത്തോടു യോജിക്കുമ്പോള്‍ത്തന്നെ പ്രത്യേക വിധിന്യായത്തിലൂടെയാണ് ജസ്റീസ് കുര്യന്‍ ജോസഫ് നിലപാട് വിശദീകരിച്ചത്. ഭരണഘടനയുടെ മനഃസാക്ഷി സൂക്ഷിപ്പു ചുമതലയുള്ള കോടതിക്കു ജനനന്മയും സത്ഭരണവും ഭരണത്തിലെ സംശുദ്ധിയും സംബന്ധിച്ച ഭരണഘടനാ തത്ത്വങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ഉത്തരവാദിത്തമുണ്ട്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അയോഗ്യരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തില്ലെന്ന ഭരണഘടനാ ശില്പികളുടെ പ്രതീക്ഷ ചിലപ്പോഴെങ്കിലും പ്രതീക്ഷ മാത്രമായെന്നും വിധിന്യാത്തില്‍ ജസ്റീസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.